എയര്‍ ഇന്ത്യ വിമാനത്തില്‍ ശങ്കര്‍ മിശ്ര എന്നയാള്‍ സഹയാത്രികയായ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പരിഹാസ ട്വീറ്റുമായി പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ദീപ് സര്‍ദേശായിയും അതിന് മറുപടിയുമായി കാശ്‌മീര്‍ ഫയല്‍ സിനിമയുടെ സംവിധായകനും സംഘപരിവാര്‍ സഹയാത്രികനുമായ വിവേക് അഗ്നിഹോത്രിയും.
ശങ്കര്‍ മിശ്രയ്‌ക്കു പകരം ഏതെങ്കിലും ഒരു ഖാന്‍ ആയിരുന്നു പ്രതിയെങ്കില്‍ അയാള്‍ക്കെതിരെ സംസാരിക്കാന്‍ പ്രൈം ടൈമില്‍ വരുന്നത് ആരെല്ലാമെന്ന് കാണാമായിരുന്നു എന്ന് സര്‍ദേശായി സമൂഹമാധ്യമത്തില്‍ കുറിച്ചു. മിശ്രയായാലും ഖാനായാലും നിയമം എല്ലാവർക്കും തുല്യമായിരിക്കണം-സര്‍ദേശായി എഴുതി. സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധതയുടെ നേര്‍ക്കുള്ള ചാട്ടുളിയായിരുന്നു സര്‍ദേശായിയുടെ കുറിപ്പ്.
ഉടനെ ഇതിന് മറുപടിയുമായി എത്തിയത് കാശ്‌മീര്‍ ഫയല്‍ സിനിമയിലൂടെ വിവാദ സംവിധായകനായി മാറിയ വിവേക് അഗ്നിഹോത്രി ആയിരുന്നു. നിയമം എല്ലാവര്‍ക്കും ഒന്നാണ്. മാധ്യമങ്ങളാണ് വിവേചനം കാണിക്കുന്നത്. ആ വ്യക്തി മിശ്രയ്‌ക്കു പകരം ഖാന്‍ ആയിരുന്നെങ്കില്‍ നിങ്ങളെപ്പോലുള്ളവര്‍ അയാളെ ഒരു ഇരയായി അവതരിപ്പിക്കുമായിരുന്നു.- ഇതായിരുന്നു അഗ്നിഹോത്രിയുടെ പ്രതികരണത്തിന്റെ ചുരുക്കം.