തന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഉള്ളടക്കം ബോധി കോമൺസ് എന്ന വെബ്‌സൈറ്റിൽ വന്ന ലേഖനത്തിലെ ആശയം അതേപടി കോപ്പിയടിച്ചതാണെന്ന ആക്ഷേപം നിഷേധിച്ച് ചിന്ത ജെറോം. ആശയങ്ങൾ ഉൾക്കൊള്ളുക മാത്രമേ ചെയ്തിട്ടുള്ളൂ. അത് റഫറൻസിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്–ചിന്ത ജെറോം പറഞ്ഞു.
ചിന്ത ഗവേഷണത്തിനു തിരഞ്ഞെടുത്ത വിഷയം കൃത്യമായി വിവരിക്കുന്ന ദീര്‍ഘ ലേഖനം വര്‍ഷങ്ങള്‍ക്കു മുമ്പ് ബോധി കോമണ്‍സ് എന്ന ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ചിന്തയുടെ പ്രബന്ധത്തിലെ വാഴക്കുല പരാമര്‍ശം വിവാദമായപ്പോഴാണ് ഗവേഷണവിഷയം തന്നെ ബോധി കോമണ്‍സിലെതിനു സമാനമാണെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തുവന്നത്.
ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കാവ്യം വൈലോപ്പിള്ളിയുടെതാണെന്ന് രേഖപ്പെടുത്തിയത് നോട്ടപ്പിശകാണ്. വാഴക്കുലയെപ്പറ്റി നിരവധി വേദികളിൽ പ്രസംഗിച്ചിട്ടുള്ള ആളാണ് താൻ. അങ്ങനെയുള്ള തനിക്ക് ഇക്കാര്യത്തിൽ ധാരണ ഇല്ലാതിരിക്കുമോ-ചിന്ത ചോദിച്ചു. പുസ്തകമാക്കുമ്പോൾ പിശക് തിരുത്തുമെന്നും വിമർശിച്ചവർക്ക് നന്ദി പറയുന്നുവെന്നും ചിന്ത ജെറോം പറഞ്ഞു.
‘പുരോഗമന ആശയങ്ങളിലൂടെ കേരളത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വാഴക്കുല എന്ന ശ്രദ്ധേയമായ രചന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേതാണെന്ന് നിരവധി വേദികളിൽ സംസാരിച്ചിട്ടുള്ളതാണ്. ഗവേഷണ പ്രബന്ധം എഴുതിയ ഘട്ടത്തിൽ സാന്ദർഭികമായി ഈ രചനയെപറ്റി പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇതിന് പ്രബന്ധത്തിലെ വിഷയവുമായി ബന്ധമുള്ളതല്ല. ഉദാഹരണമായിട്ട് മാത്രമാണ് അതവിടെ സൂചിപ്പിച്ചത്. പക്ഷേ അതിലൊരു നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. അത് ചൂണ്ടിക്കാണിച്ച് തന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി.–ചിന്ത മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചു.