ഹിമാചല്‍ പ്രദേശില്‍ അഭിമാനവിജയം കൈവരിച്ച കോണ്‍ഗ്രസ് പക്ഷേ അടുത്ത നിമിഷം തൊട്ട് തമ്മില്‍ത്തല്ലും തുടങ്ങി-മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയാണ് കടിപിടി. മുന്‍ മുഖ്യമന്ത്രി അന്തരിച്ച വീരഭദ്രസിങിന്റെ ഭാര്യയായ പ്രതിഭ സിങ് എം.പി.യാണ് കസേരക്കളിയിലെ ഒരു അവകാശവാദക്കാരി. പക്ഷേ ഇവര്‍ പാര്‍ലമെന്റംഗമാണ്. നിയമസഭയിലേക്ക് മല്‍സരിച്ചിട്ടുമില്ല. അതേസമയം ഹിമാചലിലെ ജനകീയത അധികമുള്ള നേതാവായ സുഖ് വിന്ദര്‍ സിങ് സുഖുവിനായി മറുപക്ഷവും കരുക്കള്‍ നീക്കുന്നു. ഇരുവരുടെയും അനുയായികള്‍ തെരുവില്‍ ശക്തിപ്രകടനത്തിനു പോലും രംഗത്തിറങ്ങുന്ന അവസ്ഥയാണ് ഷിംലയില്‍.
പ്രതിഭ സിങ്ങിന്റെയും സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെയും പിന്തുണക്കാർ തമ്മിലുള്ള പോരാട്ടത്തിന് വെള്ളിയാഴ്ച ഷിംല തെരുവുകൾ സാക്ഷിയായി. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള തങ്ങളുടെ ആഗ്രഹം ഇരു നേതാക്കളും പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഷിംലയിലെ വീർഭദ്ര സിങ്ങിന്റെ ഹോളി ലോഡ്ജ് വസതിയിൽ ഒരു ഡസനോളം കോൺഗ്രസ് എംഎൽഎമാർ സംഘടിച്ചു. ഭാര്യ പ്രതിഭാ സിങ്ങിന്റെ അനുയായികൾ നഗരത്തിലെ ചൗര മൈതാൻ പ്രദേശത്തെത്തി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ കൂടിയായ പ്രതിഭ സിങ്ങിനും ഭർത്താവ് അന്തരിച്ച വീർഭദ്ര സിങ്ങിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചു . ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പെടെയുള്ള നിരീക്ഷകരുടെ വാഹനങ്ങൾ തടയാൻ പോലും അവർ ശ്രമിച്ചു, പ്രതിഭ സിങ്ങിനെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ മുദ്രാവാക്യം മുഴക്കി.
പ്രതിഭ സിങ് താന്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് അര്‍ഹയാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചും കഴിഞ്ഞു. പ്രതിഭയുടെ മകന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എം.എല്‍.എ. ആയിട്ടുണ്ട്. പ്രതിഭയ്‌ക്ക് കസേര നല്‍കുകയാണെങ്കില്‍ അവര്‍ പാര്‍ലമെന്‍ംഗത്വം രാജിവെക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡി ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ അത് നിലനിര്‍ത്താനുള്ള ആത്മവിശ്വാസം പാര്‍ടിക്ക് പോരാ. അതിനാല്‍ പ്രതിഭയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനിക്കുമെന്നത് ദുരൂഹമാണ്.