ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടി ഇരുവിഭാഗത്തിനും പരിക്കേറ്റ സംഭവത്തിൽ ആരോപണവുമായി ചൈന. തവാങ്ങിൽ ഇന്ത്യൻ സൈന്യം ‘നിയമവിരുദ്ധമായി’ അതിർത്തി കടന്ന് ചൈനീസ് സൈനികരെ “തടസ്സപ്പെടുത്തി” എന്നാണ് ചൈന ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള അതിർത്തിയിലെ സ്ഥിതി സുസ്ഥിരമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ കഴിഞ്ഞ വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.
തവാങ് സെക്ടറില്‍ 200-ലധികം ചൈനീസ് സൈനികര്‍ കൂറ്റന്‍ വടികളുമായി ഇന്ത്യന്‍ സൈനികരെ ആക്രമിക്കുകയായിരുന്നുവെന്ന് ഒരു വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച യഥാര്‍ഥ നിയന്ത്രണ രേഖയായ യാങ്‌സെയ്‌ക്കു സമീപത്തായിരുന്നു ഏറ്റുമുട്ടല്‍.
പിന്നീട് ഇന്ത്യന്‍ സൈന്യം ഇത് സ്ഥിരീകരിച്ചു. ഏതാനും ഉദ്യോഗസ്ഥര്‍ക്ക് നേരിയ പരിക്കേറ്റതായും സൈന്യം പറഞ്ഞു.
വെള്ളിയാഴ്‌ച പുലര്‍ച്ചെ സംഭവം നടന്നിട്ടും ഇത്രയും ദിവസമായി ഇന്ത്യ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. മാത്രമല്ല, രാജ്യത്തെ അറിയിക്കാനും തയ്യാറായിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയമായിട്ടും ചൈനീസ് അതിക്രമം സംബന്ധിച്ച് പാര്‍ലമെന്റിനെ അറിയിക്കാതെ മറച്ചു വെച്ചു എന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
ചൊവ്വാഴ്‌ച പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം വെച്ചതിനു ശേഷം മാത്രമാണ് മന്ത്രി പ്രസ്‌താവന നടത്താന്‍ തയ്യാറായത് എന്നതും വലിയ ചര്‍ച്ചയായിരിക്കയാണ്.
ചൊവ്വാഴ്‌ച പാര്‍ലമെന്റില്‍ ഈ പ്രശ്‌നം വലിയ ചര്‍ച്ചയായി. യാങ്‌സെ മേഖലയില്‍ ഏകപക്ഷീയമായി നടന്ന ചൈനീസ് അധിനിവേശ ശ്രമത്തെ ഇന്ത്യന്‍ സൈന്യം ധീരമായി പരാജയപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രസ്‌താവന നടത്തി. ഇന്ത്യന്‍ സൈനികര്‍ക്ക് ഗുരുതരമായ പരിക്കുകളില്ലെന്നുമാണ് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്.
സംഘര്‍ഷം ഉണ്ടായതിനു പിന്നാലെ ചൈനീസ് അതിര്‍ത്തിയില്‍ സ്ഥിതി സുരക്ഷിതമാണെന്നും സുസ്ഥിരമാണെന്നും ചൈന പ്രസ്‌താവിച്ചിരുന്നു. എന്നാല്‍ ഇന്ന് പെട്ടെന്ന് അവര്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കയാണ്.
2020 ജൂണിൽ കിഴക്കൻ ലഡാക്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന് ശേഷമുള്ള
ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിന് 20 ഭടന്മാരെ നഷ്ടപ്പെട്ടിരുന്നു.