ഗുജറാത്ത് കലാപത്തിനിടയില്‍ ബില്‍ക്കിസ് ബാനു എന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ബേലാ ത്രിവേദി പിന്‍മാറി. ബിൽക്കിസ് ബാനു സമർപ്പിച്ച റിട്ട് ഹർജി ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് ബെൽ ത്രിവേദി എന്നിവരുടെ ബെഞ്ചിന് മുമ്പാകെ ആദ്യമായി ലിസ്റ്റ് ചെയ്തിരുന്നു .കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ത്രിവേദി ഇല്ലാത്ത മറ്റൊരു ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാൻ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
സുപ്രീംകോടതിക്ക് ഇനി ശീതകാല അവധിയാണ്. അതിനു മുമ്പ് കേസ് പരിഗണിക്കാനിടയില്ലെന്ന് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്‌ത പറഞ്ഞു. ഇത് കേസിലെ നിര്‍ഭാഗ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
2002 ലെ ഗുജറാത്ത് കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സ് . അന്ന് അവർ പൂർണ ഗർഭിണിയുമായിരുന്നു. മൂന്നുവയസ്സുള്ള മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കൺമുന്നിൽ കൊല്ലപ്പെടുന്നത് അവർ കണ്ടു. ബിൽക്കിസ് ബാനുവിനെ സംബന്ധിച്ചിടത്തോളം, നീതിക്കുവേണ്ടിയുള്ള അന്വേഷണം ആദ്യഘട്ടത്തിൽ എളുപ്പമായിരുന്നില്ല. അവർക്ക് വധഭീഷണി നേരിടേണ്ടി വന്നതിനെ തുടർന്ന് 2004-ൽ ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് വിചാരണ മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.. ബിൽക്കിസ് ബാനു തന്റെ പോരാട്ടത്തിൽ ഉറച്ചുനിന്നു, 2008 ജനുവരിയിൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി 20 പ്രതികളിൽ 11 പേരെയും ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചു. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ ഈ ആഗസ്റ്റ് 15 ന്, ഗുജറാത്ത് സർക്കാർ അവരുടെ റിമിഷൻ പോളിസി പ്രകാരം മോചിപ്പിക്കാൻ അനുവദിച്ചതിനെത്തുടർന്ന് കേസിലെ 11 പ്രതികളും ഗോധ്ര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി.
സമൂഹ മനസ്സാക്ഷി ഞെട്ടിയ ഈ മോചനത്തെ തുടർന്ന് ൽ ബിൽക്കിസ് ബാനു വീണ്ടും നീതിക്കുവേണ്ടി പോരാടാൻ തീരുമാനിക്കുകയും 11 പ്രതികളുടെ അനവസരത്തിലുള്ള മോചനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 11 കുറ്റവാളികളെ നേരത്തെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയതായി അവർ പറഞ്ഞു.
“നീതിയുടെ വാതിലുകളിൽ ഒരിക്കൽ കൂടി മുട്ടുകുത്താനുള്ള തീരുമാനം എനിക്ക് അത്ര എളുപ്പമായിരുന്നില്ല. എന്റെ കുടുംബത്തെയും എന്റെ ജീവിതത്തെയും മുഴുവൻ നശിപ്പിച്ച മനുഷ്യരെ മോചിപ്പിച്ചതറിഞ്ഞ ഞാൻ തളർന്നിരുന്നു. പ്രതീക്ഷ നഷ്‌ടപ്പെട്ടതിനാൽ ഞാൻ തളർന്നുപോയി”– ബിൽക്കിസ് ബാനു അന്ന് വാർത്താ ഏജൻസിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.