ജൂലിയന്‍ അല്‍വാരസും ലിയോണല്‍ മെസ്സിയും ചേര്‍ന്ന് നേടിയ ഏകപക്ഷീയമായ മൂന്ന് ഗോളുകളിലൂടെ അര്‍ജന്റീന ക്രൊയേഷ്യയെ തകര്‍ത്ത് തരിപ്പണമാക്കി ലോക കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഫ്രാന്‍സ്-മൊറോക്കോ രണ്ടാം സെമിയിലെ വിജയികളുമായി മെസ്സി ടീം 18-ന് ഫൈനല്‍ കളിക്കും. ഇരട്ടഗോളുകളോടെ അൽവാരസും ഒരു ഗോളും 2 അസിസ്റ്റുമായി മെസ്സിയും മിന്നിത്തിളങ്ങിയ ദിനം ആയിരുന്നു ഇന്നലെ.
39, 69 മിനിറ്റുകളിലായിരുന്നു അൽവാരസിന്റെ ഗോളുകൾ. 34-ാം മിനിറ്റിൽ അൽവാരസ് നേടിയെടുത്ത പെനൽറ്റി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. 5 ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പം ഒന്നാമതെത്തുകയും ചെയ്തു.
2018 ൽ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളെ തോല്പിച്ച 3 – 0 എന്ന മാർജിനിലാണ് മെസ്സിപ്പട ക്രൊയേഷ്യ യെ തുരത്തി ഫൈനലിൽ കയറിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി കളിയിയിൽ മെസി നിറഞ്ഞതോടെ അക്ഷരാർത്ഥത്തിൽ ക്രൊയേഷ്യ നിലംപരിശായി.
കളിയുടെ ആദ്യ മുപ്പത് മിനിറ്റിൽ ക്രൊയേഷ്യ തുടരെ ആക്രമണങ്ങൾ നടത്തിയതോടെ അർജൻ്റീന പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും മെല്ലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മുപ്പത്തി മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസ്സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആറ് മിനിറ്റിന് ശേഷം അൽവാരസ് ഒറ്റയാൾ പ്രകടനത്തിലൂടെ ഗോൾ നേടിയതോടെ ലീഡ് നില രണ്ടായി. ഇടവേയയ്ക്ക് ശേഷം ക്രൊയേഷ്യ പൊരുതിയെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ മെസി നടത്തിയ ആക്രമണം മൂന്നാം ഗോളിൽ കലാശിച്ചു. ക്യാപ്റ്റന്‍റെ അളന്ന് തൂക്കിയ പാസ് മെല്ലെ ഗോളിലേക്ക് തിരിച്ച് വിടേണ്ട ചുമതലയേ അൽവാരസിനുണ്ടായിരുന്നുള്ളൂ. തുടര്‍ന്നും ആക്രമണ പ്രത്യാക്രമണങ്ങളുണ്ടായെങ്കിലും ഗോള്‍ നേടാന്‍ ഇരു ടീമിനുമായില്ല.
ലോക കപ്പ് വേദിയില്‍ നിന്നും പ്രമുഖ മലയാള പത്രത്തിന്റെ സ്‌പോര്‍ട്‌സ് ലേഖകന്‍ മുഹമ്മദ് ദാവൂദ് അര്‍ജന്റീന നേടിയ മൂന്ന് ഗോളുകളുടെ പിറവിയെക്കുറിച്ച് എഴുതുന്നത് ഇങ്ങനെ:
“കളിയുടെ തുടക്കത്തിൽ മൈതാനമധ്യത്തിൽ ലൂക്ക മോഡ്രിച്ചും കൂട്ടുകാരും ആത്മവിശ്വാസത്തോടെ പന്തു തട്ടിക്കളിച്ചപ്പോൾ അർജന്റീന കാഴ്ചക്കാരായിരുന്നു. ക്രൊയേഷ്യൻ മുന്നേറ്റം തങ്ങളുടെ പെനൽറ്റി ബോക്സിനരികിലെത്തിയപ്പോൾ മാത്രമാണ് അവർ ജാഗരൂകരായത്. മറുഭാഗത്ത് അർജന്റീന മുന്നേറ്റനിരയിൽ മെസ്സി ഓടിക്കളിക്കാതെ ഊർജം കാത്തപ്പോൾ ജൂലിയൻ അൽവാരസ് കൂടു തുറന്നു വിട്ടതു പോലെ പരക്കം പായുകയായിരുന്നു. അൽവാരസിന്റെ ഓട്ടം നിസ്സാരമായി കണ്ടതിന് ക്രൊയേഷ്യൻ പ്രതിരോധത്തിനു കിട്ടിയ ശിക്ഷയായിരുന്നു ആദ്യ രണ്ടു ഗോളുകളും. 32-ാം മിനിറ്റിൽ പന്തു കിട്ടിയ അൽവാരസ് പെനൽറ്റി ബോക്സിലേക്ക് ഓടിക്കയറി. ദെയാൻ ലോവ്‌റനു തടയാനാവില്ല എന്നു വന്നതോടെ മുന്നോട്ടു കയറി വന്ന ഗോൾകീപ്പർ ഡൊമിനിക് ലിവകോവിച്ച് അൽവാരസിനെ വീഴ്ത്തി- അർജന്റീനയ്ക്കു പെനൽറ്റി. പെനൽറ്റി കിക്കുകൾ തനിക്ക് തടയാനാകും എന്ന ആത്മവിശ്വാസം ലിവകോവിച്ചിനുണ്ടായിരുന്നെങ്കിൽ അതു തകർത്തു കളയുന്ന കിക്കായിരുന്നു മെസ്സിയുടേത്.
38-ാം മിനിറ്റിൽ ക്രൊയേഷ്യക്ക് കിട്ടിയ കോർണർ നേരെ വിപരീത ഫലമാണ് ചെയ്തത്. ഷോർട്ട് കോർണർ എടുത്ത ക്രൊയേഷ്യയ്ക്കു പിഴച്ചു. ക്രിസ്റ്റ്യൻ റൊമേറോ പന്തു കുത്തിയിട്ടു നൽകിയത് മെസ്സിക്ക്. പന്തുമായി മുന്നേറിയ മെസ്സി ഫൗൾ ചെയ്യപ്പെട്ടു വീണെങ്കിലും അപ്പോഴേക്കും പന്ത് അൽവാരസിനു നൽകി. സ്വന്തം പകുതിയിൽ നിന്ന് അൽവാരസിന്റെ റൺ. ബോക്സിലെത്തിയ അൽവാരസ് പന്ത് മൊളീനയ്ക്കോ ഡി പോളിനോ മറിക്കുമെന്നു കരുതി ക്രൊയേഷ്യൻ ഡിഫൻഡർമാർ ആശയക്കുഴപ്പത്തിലായി. അവരുടെ കാലിൽത്തട്ടി പന്തു തിരിച്ചു കിട്ടിയത് അൽവാരസിനു തന്നെ. ഒന്നുയർന്ന പന്തിനെ ലിവകോവിച്ചിന്റെ കൈകൾക്കു മുകളിലൂടെ തട്ടിയിട്ട് അൽവാരസ് രണ്ടാം ഗോൾ സ്വന്തമാക്കി.
കളിയിൽ പിന്നെ കാണാൻ ബാക്കിയുണ്ടായിരുന്നത് മത്സരത്തിലെ മെസ്സി മാജിക്. 58-ാം മിനിറ്റിൽ ഗവാർഡിയോളിനെ മറികടന്ന് മെസ്സി പായിച്ച സൈഡ് ഷോട്ട് ലിവകോവിച്ച് സേവ് ചെയ്തെങ്കിലും അതൊരു സൂചനയായിരുന്നു. 69-ാം മിനിറ്റിൽ യഥാർഥ നിമിഷം വന്നു. വലതു വിങ്ങിൽ മെസ്സിക്കു പന്തു കിട്ടിയപ്പോൾ ഗവാർഡിയോൾ ഒപ്പമുണ്ടായിരുന്നു. എന്നാൽ ഗവാർഡിയോളിനെ കൂടെയോടിച്ച് മെസ്സി പന്തുമായി ബൈലൈനിന് അരികിലെത്തി. ക്രൊയേഷ്യൻ ഡിഫൻഡറുടെ കാലുകൾക്കിടയിലൂടെ അൽവാരസിനു പന്തു മറിച്ചു. നേരെ ഗോളിലേക്കു തിരിച്ചു വിടേണ്ട ജോലിയേ അൽവാരസിനുണ്ടായിരുന്നുള്ളൂ.”