പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജില്ലാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. പന്ത്രണ്ടു വർഷം ഒരുമിച്ച് താമസിച്ചശേഷം വേർപിരിഞ്ഞതിന്റെ വൈരാഗ്യത്തിൽ പങ്കാളിയായ സിന്ധുവിനെ പിന്തുടർന്ന് നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് പൂജപ്പുര ജില്ലാ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തത്. ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പേരൂർക്കടയ്ക്കടുത്ത് വഴയില പെട്രോൾ പമ്പിന് സമീപത്ത് ആയിരുന്നു രാജേഷ് കൊലപാതകം നടത്തിയത്.
രാജേഷിൽ നിന്നും വേർപിരിഞ്ഞു പാലോട്ടുള്ള ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന സിന്ധു അവിടെ നിന്ന് യാത്ര ചെയ്ത് ബസിറങ്ങി ഹോം നഴ്സായി ജോലി നോക്കുന്ന വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് സിന്ധുവിനെ ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്. ബാഗിൽ കരുതിയിരുന്ന വെട്ടുക്കത്തികൊണ്ട് കഴുത്തിലും തലയിലും തുടർച്ചയായി വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ എൽപ്പിച്ചു.
ഭാര്യയും കുട്ടികളുമുള്ള രാജേഷ് ഭർത്താവ് ഉപേക്ഷിച്ച സിന്ധുവിനൊപ്പം വാടകവീട്ടിലായിരുന്നു താമസം. സിന്ധുവിന് ഒരു മകളുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞതോടെ ആറുമാസം മുമ്പ് സിന്ധു ബന്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ രാജേഷ് പിന്മാറാൻ തയ്യാറായില്ല. ഇരുവരും തമ്മിൽ സാമ്പത്തിക വിഷയത്തിൽ ചില തർക്കവുമുണ്ടായി എന്ന് പറയുന്നു. ഇതാണ് കൊലയിലേക്കു നയിച്ചത് എന്നാണ് നിഗമനം..