പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിലെ കശാപ്പുകാരനെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി വിളിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവയുദ്ധ ഭീഷണിയുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും മന്ത്രിയുമായ ഷാസിയ മാരി. പ്രധാനമന്ത്രിയെ ഗുജറാത്തിലെ കശാപ്പുകാരന്‍ എന്ന് ബിലാവല്‍ വിമര്‍ശിച്ചതോടെ അതിന് കടുത്ത മറുപടിയുമായി ഇന്ത്യ പ്രതികരിച്ചതിന് മറുപ്രതികരണം എന്ന നിലയിലാണ് തീര്‍ത്തും പ്രകോപനം സൃഷ്ടിക്കുന്ന വാക്കുകളുമായി പാക് മന്ത്രി രംഗത്തുള്ളത്.
“പാകിസ്ഥാന് എങ്ങനെ ഉത്തരം നൽകണമെന്ന് അറിയാം. പാക്കിസ്ഥാന്റെ പക്കൽ ആറ്റംബോംബ് ഉണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. നമ്മുടെ ആണവ നില നിശ്ശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാൽ ഞങ്ങൾ പിന്മാറില്ല.–ഒരു വാർത്താ സമ്മേളനത്തിൽ ഷാസിയ മാരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മാരി പറഞ്ഞു– “ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്–ഷാസിയ മാരി പറഞ്ഞു.
യുഎന്നിൽ ബിലാവൽ ഭൂട്ടോ പറഞ്ഞത്
വെള്ളിയാഴ്ച യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ “ഒസാമ ബിൻ ലാദനെ പാകിസ്ഥാൻ അതിഥിയായി സ്വീകരിച്ചു എന്ന പരാമർശത്തിന് മറുപടി നൽകിയാണ് മോദിയെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി കശാപ്പുകാരൻ എന്ന് വിശേഷിപ്പിച്ചത്.
“ഒസാമ ബിൻ ലാദൻ മരിച്ചുവെന്ന് ഇന്ത്യയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ജീവിക്കുന്നു, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് “–പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.
“അദ്ദേഹം ആർഎസ്എസിന്റെ പ്രധാനമന്ത്രിയും ( ജയ് ശങ്കർ )ആർഎസ്എസിന്റെ വിദേശകാര്യമന്ത്രിയുമാണ്. എന്താണ് ആർഎസ്എസ്? ഹിറ്റ്‌ലറുടെ ‘എസ്‌എസിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർഎസ്എസ് ഉണ്ടായത്” — പാക് മന്ത്രി കൂട്ടിച്ചേർത്തു.