പ്രമുഖ എഴുത്തുകാരൻ ടി പി രാജീവൻ (65) അന്തരിച്ചു. ഇന്നലെ (ബുധൻ) രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം.കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രാവിലെ ഒമ്പതു മുതൽ 11 വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു വെക്കും . സംസ്‌കാരം വ്യാഴം പകൽ മൂന്നിന് ബാലുശേരി കോട്ടൂരിലെ വീട്ടുവളപ്പിൽ.
പേരാമ്പ്ര പാലേരി തച്ചംപൊയിൽ വീട്ടിൽ റിട്ട. സ്‌കൂൾ അധ്യാപകൻ രാഘവൻ –- ദേവി ദമ്പതികളുടെ മകനായി 1959-ലാണ് ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. കുറച്ചുകാലം ഡൽഹിയിൽ പാട്രിയറ്റ് പത്രത്തിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കലിക്കറ്റ് സർവകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായിരുന്നു . കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ സാംസ്‌കാരിക വകുപ്പിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു .
‘കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും’ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇത് ‘ഞാൻ’ എന്ന പേരിൽ സിനിമയായി. ‘പാലേരി മാണിക്യം–- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ നോവലും സിനിമയായി. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, വെറ്റിലചെല്ലം എന്നിവയാണ് പ്രധാന കൃതികൾ. പുറപ്പെട്ടുപോകുന്ന വാക്ക് (യാത്രാവിവരണം), അതേ ആകാശം അതേ ഭൂമി(ലേഖനസമാഹാരം) എന്നിവയാണ് മറ്റു കൃതികൾ.