മാതാപിതാക്കളുടെ കുത്തഴിഞ്ഞ ജീവിതം കൊച്ചുകുട്ടികളെ പോലും ഹീനമായ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നതിന്റെ ഭീകരമായ ഉദാഹരണം കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പതിനൊന്നുകാരിയായ തമിഴ് പെണ്‍കുട്ടിയെ ഒൻപത് വയസ്സുകാരനായ സഹോദരനും സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന വാർത്ത മാധ്യമങ്ങൾ പോലീസിനെ ഉദ്ധരിച്ചു പുറത്തു വിട്ടു. കൊച്ചി നഗരത്തിൽ നടന്ന സംഭവത്തിൽ മൂന്നു പേരെയും പ്രതി ചേർത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടു. ഒന്നരമാസം മുമ്പാണ് ഈ ക്രൂര സംഭവം എന്ന് പറയുന്നു.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടാണ് ഒമ്പതുകാരൻ പീഡനം തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് സുഹൃത്തുക്കളെയും വീട്ടിലേക്ക് കൂട്ടി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സഹോദരനും സുഹൃത്തുക്കളും മൂന്ന് ദിവസം പെൺകുട്ടിയെ പീഡിപ്പിച്ചത്.
സ്കൂളിലെത്തിയ പെൺകുട്ടി സുഹൃത്തിനോട് ഇക്കാര്യം പങ്കുവച്ചു. സുഹൃത്ത് അദ്ധ്യാപികയെയും സ്കൂൾ അധികൃതർ പൊലീസിനെയും അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രത്യേക കരുതലോടെയാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ഇതിലാണ് മാതാപിതാക്കളുടെ ലക്കുകെട്ട ജീവിതമാണ് കുട്ടികളെ തെറ്റിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.