കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മരുന്ന് കുത്തിവച്ചതിന് ശേഷം രോഗി മരിച്ച സംഭവത്തിൽ ആശുപത്രിസംവിധാനത്തിന് ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്. നഴ്‌സിങ് പരിശീലനത്തിന് വന്ന വിദ്യാര്‍ത്ഥിയാണ് കുത്തിവെപ്പ് നടത്തിയതെന്നും കുത്തിവെപ്പിന് ശേഷം മൊബൈലില്‍ സംസാരിച്ച് ലാഘവത്തോടെ ഇവര്‍ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. ഈ സമയത്ത് രോഗിയെ നിരീക്ഷിക്കാന്‍ ഡോക്റ്ററോ നഴ്‌സോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധു (45)വാണ് ഒക്‌റ്റോബര്‍ 27 ന് മരുന്നു കുത്തിവച്ചതിന് പിന്നാലെ മരിച്ചത്. മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് സിന്ധു മരിച്ചതെന്ന് ബന്ധുക്കള്‍ അന്ന് തന്നെ ആരോപിച്ചിരുന്നു. എന്നാല്‍, മരുന്നിന്‍റെ റിയാക്ഷനാണ് മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.