തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സന്തോഷ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ആണെന്നതും ഇയാള്‍ സഞ്ചരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ നമ്പര്‍ പ്ലേറ്റ് വെച്ച കാറിലാണെന്നതും അതിക്രമത്തിന്റെ ഗൗരവത്തിന് ആക്കം കൂട്ടുന്നു.
വനിതാ ഡോക്‌ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ച സന്തോഷ് മുൻപും ഇത്തരത്തിൽ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ്. വീട്ടിൽ അതിക്രമിച്ച് കയറി ഒരു പെൺകുട്ടിയെ കടന്നുപിടിച്ച സംഭവത്തിൽ സന്തോഷ് പ്രതിയാണ്. ഈ പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവത്തിൽ പങ്കുളള ഇയാളെ മ്യൂസിയത്തിലെ കേസിന് പിന്നാലെ പെൺകുട്ടി തിരിച്ചറിഞ്ഞു.
കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയത് ഇയാളാണെന്ന് ഇവിടുത്തെ വീട്ടമ്മയും തിരിച്ചറിഞ്ഞിരുന്നു. അതിക്രമങ്ങള്‍ക്കു ശേഷം പ്രതി ആളെ തിരിച്ചറിയാതിരിക്കാന്‍ തല മൊട്ടയടിച്ചതായി ഇയാള്‍ പിടിയിലായപ്പോള്‍ മനസ്സിലായി. സര്‍ക്കാരിന്റെ കാര്‍ തിരിച്ചറിഞ്ഞതാണ് നിര്‍ണായകമായ സംഗതിയായത്. കുറവന്‍ കോണത്ത് അക്രമം നടത്താനെത്തിയതും ഇതേ കാറിലായിരുന്നു. ഇവിടുത്തെ സിസിടിവി ദൃശ്യം വാഹനത്തെ തിരിച്ചറിയാന്‍ സഹായിച്ചു. ഇതോടെ പൊലീസ് പ്രതിയിലേക്ക് എത്തുകയും ചെയ്തു.