വടക്കാഞ്ചേരിയിൽ സ്കൂൾ കുട്ടികളുടെ വിനോദ യാത്രാ ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പോലീസ് പിടിയിലായി. അപകടത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാള്‍ തിരുവനന്തപുരത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലം ചവറയില്‍ നിന്നാണ് ഡ്രൈവര്‍ പിടിയിലായത്. ജോമോനെ രക്ഷിക്കാൻ സഹായിച്ച എറണാകുളം, കോട്ടയം സ്വദേശികളായ രണ്ടു സുഹൃത്തുക്കളും പിടിയിലായി. അപകടത്തിനുശേഷം തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു. ജോമോന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
വടക്കാഞ്ചേരി പോലീസ് ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം തിരുവനന്തപുരത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചവറയില്‍വെച്ച് പോലീസ് പിടികൂടുകയായിരുന്നു. വൈകിട്ട് 3.30ഓടെയാണ് പ്രതിയെ പിടിച്ചത്. ശങ്കരമംഗലത്തുവെച്ച് ജോമോന്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പോലീസ് വണ്ടി നിര്‍ത്തി നാടകീയമായിട്ടായിരുന്നു പോലീസിന്റെ നടപടി.