മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍, മുന്‍ മന്ത്രി തോമസ് ഐസക് എന്നിവര്‍ ലൈംഗികമായി തന്നെ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മിലേതുപോലെ ലൈംഗികാതിക്രമങ്ങൾ വേറെ പാർട്ടിയിൽ നടന്നിട്ടുണ്ടോയെന്നും നേതാക്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.”ഈ നാട്ടിൽ എന്തെങ്കിലും ക്രമസമാധാനമുണ്ടോ? പൊലീസ് സ്റ്റേഷൻ തന്നെ ഒരു സെമി കോൺസൺട്രേഷൻ ക്യാമ്പായി മാറിയില്ലേ. പണ്ട് ഫാസിസം നടക്കുന്ന കാലത്ത് പൊലീസ് സ്റ്റേഷനുകൾ വെറും ജയിലറകളായിരുന്നു. ഇന്ന് അതുപോലെയാണ്. പൊലീസ് സ്റ്റേഷനിൽ ഏത് നിരപരാധി പോയാലും പരിക്കോടെയാണ് തിരിച്ച് വരുന്നത്. എന്തിനും ഏതിനും തല്ലാണ്. പരമാവധി ഒരു ട്രാൻസ്ഫർ അല്ലാതെ ആരെയെങ്കിലും നിയമത്തിന് വിധേയരാക്കിയിട്ടുണ്ടോ? അതുകൊണ്ട് തന്നെ തങ്ങളുടെ തെറ്റ് തിരുത്താനോ ആവർത്തിക്കാതിരിക്കാനോ പൊലീസ് ഉദ്യോഗസ്ഥർ തയാറാകുന്നില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇത് ആദ്യത്തെ സംഭവമൊന്നും അല്ല. സിപിഎമ്മിൽ നടന്നതുപോലുള്ള ലൈംഗികാതിക്രമങ്ങൾ മറ്റൊരു പാർട്ടിയിലും നടന്നിട്ടില്ല. പക്ഷേ അവരിപ്പോൾ സൽസ്വഭാവികളാണ്. തെളിവുകൾ നിരത്തിയാണ് സ്വപ്ന പറയുന്നത്. എൽദോസിന്റെ വിഷയം വന്നപ്പോൾ ഞങ്ങൾ പ്രതികരിച്ചില്ലേ, അവരുടെ പാർട്ടി അതിനെങ്കിലും തയാറായോ? എൽദോസിന്റെ പേരിൽ കേസെടുക്കാമെങ്കിൽ സ്വപ്നയുടെ വിഷയത്തിൽ അവർക്കെതിരെയും കേസെടുക്കണം. എല്ലാവർക്കും ഒരേ നിയമമല്ലേ.”- കെ സുധാകരൻ ചോദിച്ചു.