പ്രണയപ്പകയില്‍ യുവതിയെ കഴുത്തറുത്തു കൊന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. കണ്ണൂര്‍ ജില്ലയിലെ പാനൂരിൽ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് അരുംകൊല ചെയ്യപ്പെട്ടത്. കൂത്തു പറമ്പിനടത്ത മാനന്തേരി സ്വദേശി ശ്യാംജിത്ത് ആണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ശ്യാംജിത്ത് പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. കണ്ണൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. യുവതിയുടെ പിതാവ് വിനോദ് വിദേശത്താണ്.
പ്രതിക്ക് വിഷ്ണുപ്രിയയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നു. സമീപനാളുകളിൽ ഈ അടുപ്പം ഇല്ലാതായതായും ഇതാകാം കൊലപാതകത്തിന് കാരണമെന്നുമാണ് സംശയിക്കുന്നത്. അതിക്രൂരമായിട്ടാണ് പ്രതി കൃത്യം നടത്തിയത്. കിടപ്പുമുറിയിലെ കട്ടിലിലാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇരുകൈകളും വെട്ടിമുറിച്ചു. നാല് ദിവസം മുമ്പാണ് യുവതിയുടെ അച്ഛമ്മ മരിച്ചത്. ഇവിടെ നിന്നും വസ്‌ത്രം മാറാനും മറ്റും വന്നതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും യുവതിയെ കാണാതായപ്പോൾ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വിഷ്ണുപ്രിയ സുഹൃത്തിനെ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പ്രതി ഇവിടേക്ക് വന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇയാൾ വരുന്നത് യുവതി സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടൻ ഫോൺ ബന്ധം മുറിഞ്ഞുവെന്നും സുഹൃത്തിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.