രാഹുൽ ഗാന്ധിയെ പാർട്ടിയുടെ ദേശീയ അധ്യക്ഷനാക്കണമെന്ന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രമേയം. ശനിയാഴ്ച ഐകകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത് .
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ സംഭവവികാസം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ദേശീയ അധ്യക്ഷനായി രാഹുല്‍ വിഭാഗം ഉദ്ദേശിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ നീക്കം. ദേശീയ അധ്യക്ഷനായാല്‍ മുഖ്യമന്ത്രി സ്ഥാനം കയ്യില്‍ നിന്നും പോകുമെന്നതാണ് ഗെഹ്ലോട്ടിന്റെ പ്രശ്‌നം. സ്വന്തക്കാരന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ഡിമാന്റ് ദേശീയ നേതൃത്വം ചെവിക്കൊണ്ടിട്ടില്ല. ഈ പ്രതിസന്ധി മറികടക്കാനുള്ള തന്ത്രം കൂടിയാണ് രാഹുല്‍ ഗാന്ധിക്കു വേണ്ടിയുള്ള പ്രമേയം എന്നും വ്യാഖ്യാനിക്കപ്പെടുന്നു. 2017ൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി അവരോധിക്കപ്പെട്ടപ്പോഴും സമാനമായ പ്രമേയം സംസ്ഥാനഘടകങ്ങൾ പാസാക്കിയിരുന്നു.
മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് പ്രമേയം നിർദ്ദേശിച്ചതെന്ന് രാജസ്ഥാൻ ഭക്ഷ്യമന്ത്രി പ്രതാപ് സിംഗ് ഖചാരിയ പറഞ്ഞു. എല്ലാവരും കൈകൾ ഉയർത്തി അതിനെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പാർട്ടി സംസ്ഥാന ആസ്ഥാനത്ത് നടന്ന യോഗത്തിൽ പാർട്ടി സംസ്ഥാന ഇൻചാർജ് അജയ് മാക്കൻ, സംഘടനാ തിരഞ്ഞെടുപ്പ് ഓഫീസർ (പിആർഒ) രാജേന്ദ്ര കുംപാവത്, സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.