തനിക്കെതിരെ ഇന്നലെ രൂക്ഷ വിമർശനം നടത്തിയ പിണറായി വിജയന് ഇന്ന് അതി രാവിലെ തന്നെ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി . മുഖ്യമന്ത്രി ഇതുവരെ കർട്ടനു പിന്നിലായിരുന്നു എന്നും അദ്ദേഹം ഇപ്പോൾ മറനീക്കി പുറത്തുവന്നുവെന്നും ഗവർണർ പറഞ്ഞു . മുഖ്യമന്ത്രി നേരിട്ട് മറുപടി പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗവർണർ പ്രതികരിച്ചു. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍വ്വകലാശാലാ ഭരണത്തില്‍ ഇടപെടില്ലെന്ന് ഉറപ്പു പറഞ്ഞ് മുഖ്യമന്ത്രി തനിക്കയച്ച കത്ത് മറ്റന്നാള്‍ പുറത്തു വിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നാളെ തിരിച്ചെത്തിയ ശേഷം തുടര്‍നടപടികളെന്നാണ് ഗവര്‍ണര്‍ സൂചിപ്പിച്ചത്.
സര്‍വ്വകലാശാലയുടെ സ്വയംഭരണ സ്വഭാവം ഇല്ലാതാക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുന്നതും രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തുന്നതും അംഗീകരിക്കാനാവില്ല. രാഷ്ട്രീയപാര്‍ടികള്‍ ഇതൊന്നും ഗൗരവമായി കാണുന്നില്ല. കണ്ണൂരില്‍ തനിക്ക് നേരെ വധശ്രമമുണ്ടായിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. കേസെടുക്കുന്നതിൽനിന്ന് പൊലീസിനെ തടഞ്ഞത് ആരാണ്? ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണ്. മുഖ്യമന്ത്രി ഭരണഘടനാ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നില്ല. തന്നോട് സംസാരിക്കാറില്ല. വിളിച്ചാല്‍ തിരിച്ചു വിളിക്കാറില്ല. കത്തയച്ചാല്‍ മറുപടി നല്‍കാറില്ല. പിന്നില്‍ നിന്ന്‌് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം. താന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്- ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.