ഉസ്‌ബെക്കിസ്‌താനിലെ സമര്‍ഖണ്ഡില്‍ ഷ്‌ങ്‌ഹായ് സഹകരണ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയില്‍ മോദി-പുടിൻ സംഭാഷണത്തെ പ്രശംസിച്ച് മുഖ്യധാരാ അമേരിക്കൻ മാധ്യമങ്ങൾ . ഉക്രെയ്നിൽ ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ മാധ്യമങ്ങൾ വെള്ളിയാഴ്ച പ്രശംസിച്ചു. ഇത് യുദ്ധത്തിന്റെ യുഗമല്ല എന്നായിരുന്നുവത്രേ മോദി പുടിനോട് പറഞ്ഞത്. “ഉക്രെയ്നിലെ യുദ്ധത്തിൽ മോദി പുടിനെ ശാസിച്ചു”– വാഷിംഗ്ടൺ പോസ്റ്റ് തലക്കെട്ട് ഇതായിരുന്നു . “ഇന്നത്തെ യുഗം യുദ്ധത്തിന്റെ യുഗമല്ല, ഇതിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഫോണിൽ സംസാരിച്ചിരുന്നു” എന്ന് മോദി പുടിനോട് പറഞ്ഞു. എന്നും പത്രം എഴുതി. മോദിയുടെ നിലപാട് തനിക്കറിയാമെന്നും സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്ക മനസ്സിലാക്കുന്നുവെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും പുടിന്‍ മോദിക്ക് മറുപടി നല്‍കിയതായാണ് പത്രം പറയുന്നത്.
ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്കി എന്നിവയുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി
ഉച്ചകോടിയില്‍ ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്കി രാഷ്ട്ര തലവന്മാരുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇറാനുമായുള്ള ഉഭയകക്ഷി ചർച്ചയിൽ, മോദിയും പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വ്യാപാരത്തിലെ പുരോഗതി വിലയിരുത്തുകയും ഊർജ ബന്ധങ്ങളും ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്തുന്ന ചബഹാർ തുറമുഖം വഴിയുള്ള വ്യാപാരവും ചർച്ച ചെയ്യുകയും ചെയ്തു. മോദിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ചകളിലൊന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ളതായിരുന്നു.
വാണിജ്യ ബന്ധങ്ങളുടെ ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. “എസ്‌സിഒയുടെ പ്രസിഡന്റായിരിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കും” എന്ന് ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞെങ്കിലും ചൈനയുമായി ചർച്ചയൊന്നും മോദിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്ന് വിദേശ കാര്യ വക്താവ് പറഞ്ഞു.