ബുധനാഴ്ച ഗെലോട്ട് സോണിയ ഗാന്ധിയെ ഡെല്‍ഹിയില്‍ സന്ദര്‍ശിക്കുകയാണ്. ഇന്നലെ അടിയന്തിരമായി സോണിയ കെ.സി.വേണുഗോപാലിനെ കേരളത്തിലെ ജോഡോ യാത്രയില്‍ നിന്നും ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയതിനു പിന്നാലെ കെ.സി.യുടെ കോള്‍ ഗെലോട്ടിനെ തേടിയെത്തി. ബുധനാഴ്‌ച ഡെല്‍ഹിയിലെത്തി സോണിയയെ കാണണമെന്നായിരുന്നു കെ.സി. നിര്‍ദ്ദേശിച്ചത്.
ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കണമെന്ന് അന്തിമമായി ആവശ്യപ്പെടാനാണ് സോണിയ വിളിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയ ഗെലോട്ട് തന്റെ മുഖ്യമന്ത്രി സ്ഥാനം പ്രഖ്യാപിത ശത്രുവായ സച്ചിന്‍ പൈലറ്റിലേക്ക് പോകാതിരിക്കാന്‍ ഇന്നലെ തന്നെ ചരടുവലി തുടങ്ങി. ഇന്നലെ രാത്രി പത്ത് മണിക്ക് ഗെലോട്ട് തന്റെ ജയ്‌പൂരിലെ ഔദ്യോഗിക വസതിയില്‍ പാര്‍ടി എം.എല്‍.എ.മാരുടെ യോഗം വിളിച്ചു ചേര്‍ത്തു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി തന്നെ ബുധനാഴ്ച ഡൽഹിയിലേക്ക് വിളിപ്പി ച്ചിട്ടുണ്ടെന്നും തന്റെ തീരുമാനം അവർ അംഗീകരിക്കുമെന്നും ഗെലോട്ട് എംഎൽഎമാരോട് പറഞ്ഞു. . പക്ഷെ, അടുത്ത സംസ്ഥാന ബജറ്റ്തന്റെ നേതൃത്വത്തിൽ തന്നെ അവതരിപ്പിക്കുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ പാർട്ടിയെ താൻ വിജയത്തിലേക്ക് നയിക്കുമെന്നും ഗെലോട്ട് പറഞ്ഞതായാണ് റിപ്പോർട്ട്. അതായത് കോൺഗ്രസ് അധ്യക്ഷനായ ശേഷവും മുഖ്യമന്ത്രിയായി തുടരുമെന്ന സൂചനയാണ് ഗെലോട്ട് എം എൽ എ മാർക്ക് നൽകിയിരിക്കുന്നത്. ഇത് പക്ഷെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അംഗീകരിക്കുമോ എന്നത് ദുരൂഹമാണ്.
ബുധനാഴ്‌ച സോണിയയെ കണ്ട ശേഷം ഗെലോട്ട് നേരെ കേരളത്തിലേക്ക് തിരിക്കുകയാണ്-രാഹുല്‍ ഗാന്ധിയെ കാണാന്‍. അധ്യക്ഷ തിരഞ്ഞെടുപ്പിലെ സോണിയ പക്ഷ സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതിനു ശേഷം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്.