മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ കനത്ത മഴയിൽ കൃഷി നശിച്ചതിനെ തുടർന്ന് കടക്കെണിയിലായ കർഷകൻ ആത്മഹത്യ ചെയ്തു. ഈ മാസം ജില്ലയിൽ കർഷകർ ജീവനൊടുക്കുന്ന അഞ്ചാമത്തെ സംഭവമാണിത്.
തിങ്കളാഴ്ച നാർഖേഡ് തഹസിൽ പിംപാൽദാര ഗ്രാമത്തിൽ താമസിക്കുന്ന കർഷകനായ രാജീവ് ബാബുറാവു ജുഡ്‌പെയെ (60) തന്റെ കൃഷിയിടത്തിലെ മരത്തിൽ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർഷകന് രണ്ടര ഏക്കർ ഭൂമിയുണ്ട്. ഇദ്ദേഹം ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. കനത്ത മഴയിൽ കൃഷി നശിച്ചതിനാൽ അദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന് ജുഡ്‌പെയുടെ മകന്റെ പ്രസ്താവന ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് ജലൽഖേഡ പോലീസ് കേസെടുത്തിട്ടുണ്ട്.
സെപ്റ്റംബർ 11 ന് നർഖെഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഹറ ഗ്രാമത്തിൽ ഈശ്വർദാസ് നാരായൺദാസ് ബംഗരെ (52) കടബാധ്യതയും വിളനാശവും മൂലം ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. സെപ്തംബർ നാലിന് ജലൽഖേഡ പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പഡ ഗ്രാമത്തിലെ വീട്ടിൽ കർഷകനായ വിത്തൽ ഉമർകർ (62) സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചു. രണ്ടര ഏക്കർ കൃഷിഭൂമിയുള്ള ഇദ്ദേഹം മൂന്ന് ലക്ഷം രൂപ വിള വായ്പ എടുത്തിരുന്നു. കടക്കെണിയിലായ മറ്റൊരു കർഷകൻ കൃഷ്ണ സഖാറാം സായമയും (36) അതേ ദിവസം തണ്ട ഗ്രാമത്തിൽ ജീവിതം അവസാനിപ്പിച്ചു. ഇയാൾ ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായും ഇത് തിരിച്ചടയ്ക്കാൻ ബന്ധുക്കൾ നിർബന്ധിച്ചതായും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി വിളനാശത്തിൽ അസ്വസ്ഥനായ സാവോനെർ ഉമ്രി ഗ്രാമത്തിലെ അശോക് നീലകാന്ത് സർവെ (35) സെപ്റ്റംബർ 3 ന് ജീവിതം അവസാനിപ്പിച്ചു. കൃഷിക്കായി ഇദ്ദേഹം കടം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.