നടന് കൂടിയായ ആര്. മാധവന് സംവിധാനം ചെയത് വാര്‍ത്തയില്‍ വലിയ രീതിയില്‍ ഇടം നേടിയ റോക്കറ്റ്റി ദി നമ്പി ഇഫക്ട് എന്ന “ബയോ പിക്” വിഭാഗത്തിലുള്ള സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന നമ്പി നാരായണന് എന്ന ശാസ്ത്രജ്ഞന്റെ ജീവിതം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞര്‍. നേരത്തെ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞനും ചാരക്കേസില്‍ കുടുങ്ങി നമ്പി നാരായണനെപോലെ തന്നെ കേസിലും ജയിലിലുമായിരുന്ന ശശികുമാരന്‍നായര്‍ നമ്പിക്കെതിരെയും സിനിമയ്ക്കെതിരെയും രംഗത്തു വന്നിരുന്നു.
നമ്പി നാരായണന്റെ അവകാശവാദം ശുദ്ധഭോഷ്കാണെന്ന് ഇന്ത്യൻ പ്രൊപ്പൽഷൻ ടെകനോളജിയുടെ പിതാവും എൽ.പി.എസ്.ഇ മുൻ ഡയറക്ടറുമായ ഡോ. എ.ഇ. മുത്തുനായകവും 10 മുൻ ശാസ്ത്രജ്ഞന്മാരും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ’റോക്കട്രി ദി നമ്പി എഫക്ട് ”എന്ന സിനിമയിലും ചാനലുകളിലും നമ്പിനാരായണൻ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്മാരെ അപമാനിക്കുകയാണെന്നും അവർ പറഞ്ഞു. 1980നുശേഷമാണ് ഐ.എസ്.ആർ.ഒ സ്വന്തമായി ക്രയോജനിക്ക് എൻജിൻ ഉണ്ടാക്കാൻ തുടങ്ങിയത്. ഇ.വി.എസ് നമ്പൂതിരിക്കായിരുന്നു ചുമതല. നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമുണ്ടായിരുന്നില്ല. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രതജ്ഞനായിരിക്കെ എ.പി.ജെ. അബ്ദുൽ കലാമിനെപ്പോലും താൻ തിരുത്തിയിട്ടുണ്ടെന്ന് നമ്പിനാരായണൻ സിനിമയിൽ പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്. 21,000ത്തിൽപ്പരം ആളുകൾ ജോലിചെയ്യുന്ന ഐ.എസ്.ആർ.ഒയ്ക്കുണ്ടായ എല്ലാവിജയങ്ങളും ഒന്നോരണ്ടോ വ്യക്തികളുടെ കഴിവുകൊണ്ടുണ്ടായതല്ല. നമ്പിനാരായണന് പദ്മഭൂഷൻ കിട്ടിയത് ഐ.എസ്.ആർ.ഒയിലെ പ്രവർത്തനം കൊണ്ടല്ല. പദ്മഭൂഷൻ കിട്ടിയതെങ്ങനെ എന്ന് ചോദിച്ചപ്പോൾ കേസിന്റെ കാര്യം പറഞ്ഞ് ഡൽഹിയിലുള്ള ചില ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയെന്നായിരുന്നു നമ്പി നാരായണന്റെ മറുപടിയെന്നും മുത്തുനായകം പറഞ്ഞു. 1990 ലാണ് ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റം പ്രോജക്ട് എൽ.പി.എസ്.സിയിൽ തുടങ്ങിയത്. റഷ്യയിലെ ഗ്ലാവ് കോസ്മോസുമായി ചർച്ച ചെയ്യാൻ മുത്തുനായകത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ ചുമതലപ്പെടുത്തി. 93 ഡിസംബറിൽ കരാർ പുതുക്കി. 1994 നവംബറിൽ നമ്പിനാരായണൻ സ്വയം വിരമിക്കാൻ അപേക്ഷ നൽകി . ആ മാസം തന്നെ അറസ്റ്റിലുമായി. അതോടെ നമ്പി നാരായണൻ ക്രയോജനിക് പ്രോഗ്രാമിൽ നിന്ന് പുറത്തായി. വിക്രംസാരാഭായിയാണ് തന്നെ അമേരിക്കയിലെ പ്രീസ്റ്റൺ സർവകലാശാലായിൽ പി.ജിക്ക് പഠിക്കാനയച്ചതെന്ന നമ്പി നാരായണന്റെ വാദവും തെറ്റാണ്.വികാസ് എൻജിൻ വികസിപ്പിച്ചത് നമ്പി നാരായണനാണെന്ന പ്രചാരണവും തെറ്റ്. ഫ്രാൻസിന്റെ വൈക്കിംഗ് എൻജിനാണ് വികാസായി വികസിപ്പിച്ചത്. മുത്തുനായകമായിരുന്നു പ്രോജക്ട് ഡയറക്ടർ . ലോജിസ്റ്റിക് ആൻഡ് മാനേജ്മെന്റ് വർക്കിന്റെ മാനേജരായിരുന്നു നമ്പി നാരായണൻ. സ്കോട്ട്ലൻഡിൽ നിന്ന് 400 ദശലക്ഷം പൗണ്ടിന്റെ ഹൈഡ്രോളിക് പ്ലാന്റും മറ്റ് ഉപകരണങ്ങളും നമ്പി നാരായണൻ വഴി ഇന്ത്യയ്ക്ക് കിട്ടിയെന്നും ക്രയോജനിക്ക് എൻജിൻ താഷക്കന്റ് വഴി കറാച്ചിയിലൂടെ ഇന്ത്യയിൽ കൊണ്ടുവന്നുവെന്ന് സിനിമയിൽ കാണിക്കുന്നതും തെറ്റാണ്.
ഡി. ശശികുമാരൻ, പ്രൊഫ. ഇ.വി.എസ്. നമ്പൂതിരി, ശ്രീധരൻ ദാസ്, ഡോ. ആദിമൂർത്തി , ഡോ. മജീദ്, ജോർജ്ജ് കോശി, കൈലാസനാഥൻ, ജയകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.