ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ(97) അന്തരിച്ചു. കണ്ണൂർ നാറാത്തെ വീട്ടിൽ തിങ്കളാഴ്ച വൈകിട്ടാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായി വിശ്രമത്തിലായിരുന്നു. പന്ത്രണ്ടാം വയസ്സിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങി. ഇ.എം.എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും എകെജിയ്‌ക്കൊപ്പവും പ്രവർത്തിച്ചു.
മൂന്നു ദശാബ്ദത്തിലധികം കാലം കിഴക്കൻ ജർമ്മനിയിൽ പത്രപ്രവർത്തകനായി ബെർലിൻ ആസ്ഥാനമാക്കി പ്രവർത്തിച്ചു. 1962-ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്നു . 1965 മുതൽ 82 വരെ ‘ബ്ലിറ്റ്‌സിന്റെ’ യൂറോപ്യൻ ലേഖകൻ ആയും പ്രവർത്തിച്ചു.
2005ൽ സിപിഎം ഇദ്ദേഹത്തെ പുറത്താക്കിയെങ്കിലും 2015ൽ തിരിച്ചെടുത്തു. പൊളിച്ചെഴുത്ത് എന്ന പേരിൽ ബെർലിൻ എഴുതിയ ആത്മകഥയും ഒളിക്യാമറകൾ പറയാത്തത് എന്ന പുസ്തകവും സിപിഎം രാഷ്ട്രീയത്തിൽ വാൻ വിവാദം ഉയർത്തുകയുണ്ടായി. പിണറായി- വി എസ് ഗ്രൂപ്പ് പോരിൽ വി എസിനൊപ്പമായിരുന്നു ബെർലിൻ നിന്നത്. ഇത് പിണറായിയുമായുള്ള ബന്ധം വളരെ വഷളാക്കി. അവസാന കാലത്ത് ഇക്കാര്യത്തിൽ തനിക്കു തെറ്റ് പറ്റി എന്ന് ഏറ്റു പറഞ്ഞെങ്കിലും പിണറായിയുടെ നീരസം ഇല്ലാതായില്ല . പിണറായി വിജയൻ ഒന്ന് വന്നു കാണണം എന്ന് പരസ്യമായി ആഗ്രഹം പറഞ്ഞെങ്കിലും അത് സാധിച്ചു കൊടുക്കാൻ പിണറായി വിജയൻ തയ്യാറായില്ല.