ഓര്‍ഡിനന്‍സ് ഭരണത്തിനെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെതിരെ വാളെടുത്തിരിക്കുന്നത് വഴി സര്‍ക്കാര്‍ വലിയ വെട്ടില്‍ വീണിരിക്കയാണ്. അനുനയിപ്പിച്ച് ഒപ്പിടീപ്പിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രധാന ഓര്‍ഡിനന്‍സായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ അസാധുവാകും.
അഴിമതിക്കേസുകളില്‍ ഏക പക്ഷീയമായി വിധി നടപ്പാക്കുന്നതില്‍ നിലവിലുള്ള ലോകായുക്തയുടെ അധികാരത്തിന് മൂക്കു കയറിട്ട ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ലോകായുക്ത വിധിച്ചാലും അത് നടപ്പാക്കണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന ഭേദഗതിയാണ് കൊണ്ടുവന്നിരിക്കുന്നത്.
നേരത്തെ ലോകായുകത വിധിച്ചു കഴിഞ്ഞാല്‍ അപ്പീല്‍ പോകാനോ വിധി നടപ്പാക്കാതിരിക്കാനോ കഴിയില്ലായിരുന്നു. ലോകായുക്തയുടെ വിധി അന്തിമമാണ്. ചോദ്യം ചെയ്യാനാവില്ല. ഇത് രാഷ്ട്രീയ നേതാക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും വലിയ ഭീഷണിയായി മാറിയിരുന്നു. വിധി പറഞ്ഞാല്‍ പെട്ടു. ഇതിനെ മറികടക്കാനായിട്ടാണ് വിധി പറഞ്ഞാലും അത് നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് വിവേചനാധികാരം നല്‍കുന്ന ഭേദഗതി കൊണ്ടുവന്നത്.
ലോയുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓർഡിനൻസ് അസാധുവായാൽ ലോകായുക്തയ്ക്ക് പഴയ അധികാരം തിരികെ ലഭിക്കും. ഇതോടെ, ലോകായുക്ത ഭേദഗതി ഓർഡിനൻസിനു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുകയെന്ന അസാധാരണ സ്ഥിതിയുണ്ടാകും. നിലവിലെ കേസുകളിൽ പഴയ നിയമമായിരിക്കും ബാധകം. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ മന്ത്രി രാജിവയ്ക്കേണ്ടിവരും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി.ജലീലിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ബന്ധുനിയമ കേസിൽ അഴിമതി കാണിച്ച ജലീൽ അധികാര സ്ഥാനത്ത് തുടരരുത് എന്നായിരുന്നു വിധി. കെ.ടി.ജലീലിനു രാജിവയ്ക്കേണ്ടി വന്നതോടെയാണ് ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.