നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പദവി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. ഇന്ത്യയിൽ നിരോധനമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണുമായി 2017 ഓഗസ്റ്റ് നാലിന് നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഒാഫിസിന്റെ ഇടപെടലുണ്ടായെന്നാണ് സ്വപ്നയുടെ ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അടുത്ത ദിവസം പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഎഇ പൗരൻ പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എഫ്ഐആർ സഹിതമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്. കോൺസുലേറ്റിലേക്ക് ഒരു കോൾ വന്നു. ഒരു യുഎഇ പൗരൻ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോൺസുൽ ജനറൽ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ ശിവശങ്കർ സാറിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കർ സർ പറഞ്ഞു. 10 മിനിറ്റിനുള്ളിൽ അദ്ദേഹം തിരിച്ചുവിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികൾ എടുത്തെന്നും പറഞ്ഞു.’ – സ്വപ്ന വിശദീകരിച്ചു.
‘‘അധികം വൈകാതെ അയാള്‍ക്കു ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായി. തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ച യുഎഇ പൗരന്‍ ഓഗസ്റ്റ് ഏഴിനു തന്നെ രാജ്യം വിട്ടു. ഇത്രയും ഗുരുതരമായ ഈ കേസില്‍ പിന്നീട് തുടരന്വേഷണമുണ്ടായില്ല.’ – സ്വപ്ന സുരേഷ് പറയുന്നു.