സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ വീണ വിജയന്റെ കമ്പനിക്ക് പി.ഡബ്ല്യു.സി.യുടെ മെന്റര്‍ ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്‌താവന കൂടുതല്‍ കുരുക്കിലേക്ക്. മുഖ്യമന്ത്രിക്ക് എതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നല്‍കി. നിയമസഭയില്‍ വസ്തുത വിരുദ്ധമായ കാര്യം പറഞ്ഞ് സഭയേയും എം.എല്‍.എമാരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ്. മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തെറ്റായ പരാമര്‍ശം നടത്തിയെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്‍റര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. ഇക്കാര്യം മാത്യു കുഴല്‍നാടന്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ക്ഷുഭിതനായി. മാത്യു പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്‍റെ മകളുടെ മെന്‍റര്‍ ആയിട്ടുണ്ടെന്ന് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും പിണറായി വിജയൻ പ്രസ്താവിക്കുകയും ചെയ്തിരുന്നു.