ഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന വഞ്ചിയൂർ സ്വദേശി വിഷ്ണുവിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ് പ്രവർത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു.
2008 ഏപ്രിൽ ഒന്നിനാണ് സംഭവം. കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് വിഷ്ണുവിനെ വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. കൊല്ലപ്പെട്ട വിഷ്ണുവും ആർഎസ്എസ് പ്രവർത്തകരെ അടക്കം ആക്രമിച്ച പല കേസുകളിലും പ്രതിയാണ്.
സംഭവത്തിന് മൂന്നുദിവസം മുമ്പ് മിത്രാനന്ദപുരത്തെ ആർഎസ്എസ് കാര്യാലയത്തിന് നേരെ പടക്കം എറിഞ്ഞ സംഭവത്തിലും വിഷ്ണു ആരോപണവിധേയനായിരുന്നു. ഈ സംശയമാണ് വിഷ്ണുവിനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പ്രോസിക്ക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽ 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 11 പ്രതികൾക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി 13 പേരെയും കുറ്റവിമുക്തരാക്കിയത് . പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച തെളിവുകൾ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.