ലോക കാര്യങ്ങൾ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവർ സന്ദർശിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. താഴേത്തട്ടിൽ നടക്കുന്ന വിസകന കാര്യങ്ങൾ അറിയാൻ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിൽ തന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നു ജയശങ്കർ ചോദിച്ചു.
വികസന പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തിയില്ലെങ്കിലോ, പദ്ധതികളെക്കുറിച്ച് അറിഞ്ഞില്ലെങ്കിലോ മന്ത്രിമാർ അവരുടെ ജോലി ചെയ്യുന്നില്ല എന്നാണ് അർഥം. മോദി സർക്കാരിൽ മന്ത്രിമാർ ടീമായാണ് ജോലി ചെയ്യുന്നത്. കോവിഡ്, വാക്സിനേഷൻ, വിദ്യാഭ്യാസം, റെയിൽവേ തുടങ്ങിയ കാര്യങ്ങളിൽ അടക്കം എല്ലാം ഒരു ടീമായി ചർച്ച ചെയ്താണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവർക്ക് ഇതെല്ലാം മനസിലാകും. ഞങ്ങളതിനെ വികസനം എന്നു വിളിക്കുന്നു, ചിലർ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് എങ്ങനെ പറയാനുകുമെന്ന് മന്ത്രി ചോദിച്ചു. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനുള്ള അവകാശമുണ്ട്. തന്റെ സന്ദർശനത്തിൽ കൂടുതൽ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികൾ വിലയിരുത്താനായിരുന്നു. വീടുകളിൽ വൈദ്യുതി വന്നതും കോളനികളിൽ പദ്ധതികൾ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കിൽ അത് അവരുടെ കാഴ്ചപ്പാടാണ്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ സത്യം പുറത്തു വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും, നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
സ്വർണക്കടത്തുകേസ് കോടതിയുടെയും അന്വേഷണ ഏജൻസികളുടെയും പരിഗണനയിലിരിക്കുന്ന വിഷയമാണ്. കേസ് സംബന്ധിച്ച നടപടികൾ നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. ‘അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു നമുക്കറിയാം. സത്യം കണ്ടെത്തുന്നതുവരെ കാത്തിരിക്കാം. അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ട്, അവരത് ചെയ്യും’ – എസ്.ജയശങ്കർ പറഞ്ഞു.
സ്വർണക്കടത്തു കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച ചോദ്യത്തിന്, കേരളം ചർച്ച ചെയ്യുന്നതുപോലെ ഇതു രാഷ്ട്രീയവിവാദമല്ലെന്നും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രവിഷയമാണെന്നും ഉചിതമായ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും ജയശങ്കർ പറഞ്ഞു.
ശ്രീലങ്കയിലെ ജനങ്ങൾക്ക് എല്ലാ പിന്തുണയും ഇന്ത്യ നൽകുമെന്നും മന്ത്രി അറിയിച്ചു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ഇടപെടുന്നുണ്ട്. ചൈനീസ് അതിർത്തിയിലെ സാഹചര്യം ജാഗ്രതയോടെയാണ് വിലയിരുത്തുന്നത്. സൈനിക, ഉദ്യോഗസ്ഥ തലങ്ങളിൽ ചർച്ചകൾ രണ്ടു വശങ്ങളിലും നടക്കുന്നുണ്ടെന്നും എസ്.ജയശങ്കർ പറഞ്ഞു.