ഗോവയില്‍ സ്‌മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന അനധികൃത ബാറിന്റെ പുറത്തെ ബോര്‍ഡില്‍ കറുത്ത ടേപ്പ് ഉപയോഗിച്ച് ബാര്‍ എന്ന വാക്ക് മറച്ചു വെച്ചത് തുറന്നു കാട്ടി യൂത്ത് കോണ്‍ഗ്രസ്. റസ്‌റ്റാറന്റ് മാത്രമായി പ്രവര്‍ത്തിക്കേണ്ടിടത്ത് ബാര്‍ കൂടി നടത്തുന്നു എന്നാണ് ആരോപണം. എന്നാല്‍ വിവാദമായതിനെത്തുടര്‍ന്ന് ബോര്‍ഡിലുള്ള ബാര്‍ എന്ന വാക്ക് കറുത്ത ടേപ്പ് ഒട്ടിച്ചിരിക്കയായിരുന്നു. അത് പറിച്ചു മാറ്റി ഗോവയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രീകരിച്ച വീഡിയോ ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കയാണ്.
തന്‍റെ മകള്‍ ബാര്‍ നടത്തുന്നില്ലെന്നും ഉണ്ടെങ്കില്‍ തെളിവ് കാണിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും ഇന്നലെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. ഇന്ന് ജയ്‌റാം രമേഷ്, പവന്‍ ഖേര എന്നിവരുള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്‌തു. മരിച്ചു പോയ ഒരാളുടെ പേരിലാണ് സോയിഷ് ഇറാനി നടത്തുന്ന ബാറിന്റെ ലൈസന്‍സ് എന്ന് പവന്‍ ഖേര ആരോപിച്ചിരുന്നു. ബാറിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ പകർപ്പ് കോൺഗ്രസ് പങ്കുവെക്കുകയും ചെയ്തു. തന്റെ കക്ഷി സില്ലി സോൾസ് ഗോവ എന്ന റസ്റ്റോറന്റിന്റെ ഉടമയോ നടത്തിപ്പുകാരനോ അല്ലെന്നും ആരോപിക്കപ്പെടുന്ന തരത്തിൽ ഏതെങ്കിലും അധികാരികളിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്മൃതി ഇറാനിയുടെ മകളുടെ അഭിഭാഷകൻ പ്രസ്താവനയിൽ പറഞ്ഞു.