രാജ്യത്തെ പാവപ്പെട്ടവർക്ക് സ്വപ്നങ്ങൾ കാണാനും അവ നിറവേറ്റാനും കഴിയുമെന്നതിന്റെ തെളിവാണ് എന്റെ തിരഞ്ഞെടുപ്പെന്നു ഇന്ത്യയുടെ 15 -മത് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം നല്‍കിയ പ്രതികരണത്തിലാണ് ദ്രൗപദി മുര്‍മു ഇങ്ങനെ പറഞ്ഞത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട്, സ്വന്തമായത് കെട്ടിപ്പടുക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഭാവിയുടെ അടിത്തറയിടണമെന്നും അവർ അഭ്യർത്ഥിച്ചു. പ്രസിഡന്റ് എന്ന നിലയിൽ യുവാക്കൾക്ക് തന്റെ പൂർണ പിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മുർമുവിന് ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുർമുവിന്റെ സ്വന്തം സംസ്ഥാനമായ ഒഡീഷയുടെ മുഖ്യമന്ത്രി നവീൻ പട്‌നായിക്,, ലോക്‌സഭാ സ്പീക്കർ ഓം ബിർള, എല്ലാ പാർട്ടികളിലെയും എംപിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.