എകെജി സെൻറർ ആക്രമണക്കേസിൽ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിലേക്കെത്താൻ കഴിയാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. എന്നാൽ നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് ആണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയിലേക്കെത്താനുള്ള സൂചനകൾ ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്. എകെജി സെൻറിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്ത അന്തിയൂർകൊണം സ്വദേശിക്കും അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുകയാണ്.
ജൂൺ 30ന് രാത്രി 11.25 ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ തിരുവനന്തപുരം എകെജി സെന്ററിനു നേരെ ഇരുചക്രവാഹനത്തിൽ എത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് സ്ഫോടകവസ്തു എറിഞ്ഞത്.