സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നൽകിയ മൊഴി പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.
കെ.ടി.ജലീലിന്റെ പരാതിയിയിന്മേലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിലാണ് സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കിരൺ എന്നായാളാണ് തന്നെ സമീപിച്ചതെന്ന് സ്വപ്ന പറയുന്നു. ഇന്നലെ പാലക്കാട്ടെ ഓഫീസിലെത്തിയാണ് ഇയാൾ മൊഴിയിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞത്. ഷാജി തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് സ്വപ്ന വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിച്ചെങ്കിൽ പത്ത് വയസ്സുള്ള മകൻ തനിച്ചാകുമെന്നാണ് ഭീഷണി. ഇന്ന് രാവിലെ പത്ത് മണിക്കകം മൊഴിമാറ്റാനാണ് ആവശ്യം.
‘മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധം തനിക്കുണ്ട്. കെപി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു. ഇവരുടെ വിദേശത്തുള്ള കാര്യങ്ങൾ താനാണ് കൈകാര്യം ചെയ്യുന്നത്. തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് ഷാജി കിരൺ പരിചയപ്പെടുത്തിയത്’ സ്വപ്നയുടെ ഹർജിയിൽ പറയുന്നു.
യുപി രജിസ്ട്രേഷനിലുള്ള കാറിലാണ് ഷാജി കിരൺ വന്നത്. ആർഎസ്എസിന്റേയും ബിജെപിയുടേയും പ്രേരണയിലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് പറയണം. അങ്ങനെ പറഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി സ്വപ്ന പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. തനിക്കും സരിത്തിനുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പകൽ വെളിച്ചം കാണിക്കാതെ ജയിലിൽ അടയ്ക്കും, മകൻ തനിച്ചാകും തുടങ്ങിയ കാര്യങ്ങളുയർത്തി ഭീഷിപ്പെടുത്തിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് ഹർജിയിൽ പറയുന്നു. കേന്ദ്ര ഏജൻസികളോട് ഇക്കാര്യം വെളിപ്പെടുത്താതിരിക്കാൻ കടുത്ത സമ്മർദ്ദമുണ്ടായെന്നും സ്വപ്ന പറയുന്നു. തന്റെ രഹസ്യമൊഴിയിൽ തുടർനടപടിയെടുക്കാതെ കസ്റ്റംസ് പൂഴ്ത്തിയെന്നും സ്വപന ആരോപിച്ചു.
ചൊവ്വാഴ്ച സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ കെ.ടി.ജലീൽ നൽകിയ പരാതിയിൽ സ്വപ്ന, പി.സി.ജോർജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് സ്വപ്ന മുൻകൂർ ജാമ്യം തേടുന്നത്.