ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയായി, രണ്ട് പാർലമെന്റ് സീറ്റുകൾ –രാംപൂർ, അസംഗഢ് — വ്യക്തമായ മാർജിനിൽ ബിജെപിക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞു. ഇന്ന് ഫലം പ്രഖ്യാപിച്ച ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദിനേശ് ലാൽ യാദവ് ‘നിരാഹുവ’, ഘൻശ്യാം സിംഗ് ലോധി എന്നിവർ യഥാക്രമം ഈ മണ്ഡലങ്ങളിൽ വിജയിച്ചു.
രണ്ട് സീറ്റുകളും എസ്പിയുടെ ശക്തികേന്ദ്രങ്ങളാണ്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ തുടർന്ന് അസംഗഢ് ഒഴിഞ്ഞിരുന്നു. ഭോജ്പുരി നടനും ഗായകനുമായ ദിനേഷ് ലാൽ യാദവ് ‘നിരാഹുവ’ എസ്പിയുടെ ധർമ്മേന്ദ്ര യാദവിനെ 5,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സീറ്റ് നേടിയത് .ബഹുജൻ സമാജ് പാർട്ടിയുടെ ഗുഡ്ഡു ജമാലി 29.27 ശതമാനം വോട്ടുകൾ നേടി ഇവിടെ മൂന്നാം സ്ഥാനത്തെത്തി. ത്രികോണ മല്‍സരമാണ് ഇവിടെ സമാജ് വാദി പാര്‍ടിയുടെ തോല്‍വിയിലേക്ക് നയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്.പി.യും ബി.എസ്.പി.യും ഒരുമിച്ചായിരുന്നു ഇവിടെ. ഇത്തവണ ഇരു പാര്‍ടികളും വെവ്വേറെ മല്‍സരിച്ചു. ഫലമോ വിജയം ബി.ജെ.പി. കൊണ്ടുപോയി. യു.പി. രാഷ്ട്രീയത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി. മൃഗീയ ഭൂരിപക്ഷം നേടിയതിനു പിന്നില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കാത്തതായിരുന്നു കാരണം.
രാംപൂരിൽ അസം ഖാൻ നിയമസഭയിൽ ജയിച്ചതിനാലാണ് ലോക്സഭാ സീറ്റ് ഒഴിഞ്ഞിരുന്നത് . അടുത്തിടെ പാർട്ടിയിൽ ചേർന്ന ബി.ജെ.പിയുടെ ഘനശ്യാം ലോധി തോൽപ്പിച്ചത് അസംഖാന്റെ ദീർഘകാല അനുയായിയായ അസിം രാജയെ ആയിരുന്നു– 40,000 വോട്ടുകൾക്ക് . ഇവിടെ ബിഎസ്പി മത്സരിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
അസംഗഢിലെയും രാംപൂരിലെയും ഉപതെരഞ്ഞെടുപ്പ് വിജയം ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് കേന്ദ്രത്തിലെയും യുപിയിലെയും ഇരട്ട എഞ്ചിൻ സർക്കാരുകൾക്കുള്ള വ്യാപകമായ സ്വീകാര്യതയും പിന്തുണയും സൂചിപ്പിക്കുന്നു. പാർട്ടി പ്രവർത്തകരുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു–പ്രധാനമന്ത്രി മോദി ട്വീറ്റിൽ പറഞ്ഞു.