മഹാരാഷ്ട്ര ഗവര്‍ണറുടെ നിര്‍ദ്ദേശം സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവ് താക്കറെ നിര്‍ബന്ധിതനായി. ഉദ്ധവിന് വന്‍ തിരിച്ചടിയായി പരമോന്നത കോടതിയുടെ തീരുമാനം. ജസ്‌റ്റിസ്‌മാരായ സൂര്യകാന്ത്, ജെബി പര്‍ദിവാല എന്നിവരുടെ ബഞ്ച് ആണ് നിര്‍ണായക ഇടക്കാല തീരുമാനം എടുത്തത്. ഇതേത്തുടര്‍ന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനവും എം.എല്‍.സി. സ്ഥാനവും രാജിവെച്ചതായി പ്രഖ്യാപിച്ചു. രാത്രി വൈകി ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം.
എന്നാല്‍ നാളത്തെ സഭാതലത്തിലെ വിശ്വാസവോട്ടെടുപ്പിന്റെ ഫലങ്ങള്‍ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്ന് കോടതി പറഞ്ഞു. കേസ് വീണ്ടും ജൂലൈ 12-ന് പരിഗണിക്കും. വിശ്വാസവോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ശിവസേനാ ചീഫ് വിപ്പ് സുനില്‍ പ്രഭു ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
നവാബ് മാലിക്കും അനിൽ ദേശ്മുഖും സഭയിലെത്തും
ജയിലിൽ കഴിയുന്ന എൻസിപി നേതാക്കളായ നവാബ് മാലിക്കിനും അനിൽ ദേശ്മുഖിനും മഹാരാഷ്ട്ര നിയമസഭയിൽ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് നടപടികളിൽ പങ്കെടുക്കാൻ സുപ്രീം കോടതി ബുധനാഴ്ച അനുമതി നൽകി.