സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യാത്രകളിൽ മുഖ്യമന്ത്രിയെ നാൽപതംഗസംഘം അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയാണ് സുരക്ഷ. ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായുണ്ടാകും.
ഇന്നു കോട്ടയത്തു മുഖ്യമന്ത്രി പങ്കെടുക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമ്മേളന ഉദ്ഘാടനത്തിന് വൻ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന വഴിയിൽ കരിങ്കൊടി കാണിക്കാനെത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. വേദിയിലേക്കുള്ള വഴി പൊലീസ് അടച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്.