ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് എഫ് ഐ അടിച്ച് തകർത്തതിനെതിരെ സംസ്ഥാന വ്യാപകമായി അതിശക്ത പ്രതിഷേധവുമായി കോൺഗ്രസ് – യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകർ രംഗത്ത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം അരങ്ങേറുകയാണ്. തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. എ കെ ജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി.
കോഴിക്കോട് കമ്മീഷണർ ഓഫീസ് പ്രവർത്തകർ ഉപരോധിച്ചു. ഓഫീസിന് മുന്നിൽ ടയർ കത്തിച്ച് പ്രതിഷേധിച്ചു.
എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.
പാലക്കാട് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. എംഎൽഎ യെ അടക്കം പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഡൽഹിയിൽ എ കെ ജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നുണ്ട്.
പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളെക്സുകൾ കീറിനശിപ്പിച്ചു. കൽപറ്റയിൽ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു.പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസിന്റെ പക്കൽ നിന്ന് ലാത്തിയടക്കം പിടിച്ചു വാങ്ങി പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. ടി സിദ്ധിഖ് എംഎൽഎ അടക്കമുള്ള നേതാക്കൾ പ്രതിഷേധ നിരയിലുണ്ട്.
പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുല്‍ ഗാന്ധി എംപിയുടെ കല്പറ്റയിലെ ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തിയത്. പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ഫർണ്ണിച്ചറുകളും കസേരകളും തല്ലിത്തകർത്തു.
എംപി യുടെ ഓഫീസിന്‍റെ ഷട്ടറുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.
അതേ സമയം അക്രമസംഭവത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു.സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.