കനത്ത സുരക്ഷ മറികടന്നും മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധവും കരിങ്കൊടി പ്രകടനവും. മലപ്പുറം തവനൂരിൽ പുതിയ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധം.
വേദിക്കു പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാൻ പ്രവർത്തകർ ശ്രമിച്ചു. പ്രവർത്തകരെ തടഞ്ഞ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ലാത്തിവീശി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രാമധ്യേ കുന്നംകുളം ബഥനി സ്കൂളിനു സമീപത്ത് വച്ച് ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.