കറുത്ത മാസ്‌കും വസ്ത്രവും തന്നെ ധരിക്കണമെന്ന നിര്‍ബന്ധമുണ്ടോ എന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായാണ് ചില നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്.കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത് എന്നും ഇ പി ജയരാജൻ ചോദിച്ചു.
കൊച്ചിയിൽ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാൻസ്ജെന്റർ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജൻ ന്യായീകരിച്ചു. അവർ പാവങ്ങളാണ്, അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്. അന്താരാഷ്ട്ര കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് എച്ച്ആർഡിഎസ്.-ജയരാജന്‍ പറഞ്ഞു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ എൽഡിഎഫ് ആയിരുന്നു പ്രതിപക്ഷം. എൽഡിഎഫ് അക്രമം കാണിക്കില്ല. അക്രമമാണോ ജനാധിപത്യമെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
ഇന്നലെ കലൂരില്‍ മെട്രോ സ്റ്റേഷന്‍ കെട്ടിടത്തിലെ സ്വകാര്യ ലാബ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന അനുമാനത്തില്‍ പൊലീസ് കറുത്ത വസ്ത്രം ധരിച്ചവരെയും കറുത്ത മാസ്‌ക് ധരിച്ചവരെയും വിലക്കിയിരുന്നു. സ്റ്റേഷനില്‍ യാത്രയ്ക്കായി വന്ന ട്രാന്‍സ് ജെന്റര്‍മാരായ അവന്തികയെയും സുഹൃത്തിനെയും പൊലീസ് തടയുകയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും ചെയ്തു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.
കറുത്ത മാസ്ക് പ്രതിഷേധത്തിനായി ഉപയോഗിക്കുന്നു എന്നതാണ് പോലീസ് നടപടിക്ക് കാരണം. മാസ്‌ക് മാറ്റുന്നതിന് നിർദ്ദേശമില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞത് ത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശമൊന്നുമില്ലെങ്കിലും കറുത്ത തുണി കരിങ്കൊടി പ്രതിഷേധത്തിനായി ഉപയോഗിച്ചാലോ എന്ന ആശങ്കയാണ് കറുത്ത തുണി വിലക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത് എന്ന് ബന്ധപ്പെട്ടവർ ന്യായീകരിക്കുന്നു.
എന്നാല്‍ പൊലീസ് അനാവശ്യമായി അമിതാധികാര പ്രയോഗമാണ് കോട്ടയത്തും കൊച്ചിയിലും നടത്തിയത് എന്ന വിമര്‍ശനം സി.പി.എം. നേതാക്കളില്‍ തന്നെ ശക്തമായുണ്ട്. ജനങ്ങള്‍ക്കിടയില്‍ പിണറായി വിജയനെക്കുറിച്ച് വലിയ പരിഹാസം രൂപപ്പെടാന്‍ ഇന്നലത്തെ സംഭവങ്ങള്‍ ഇടയാക്കിയിരുന്നു.