മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽ കയറി കൊലപ്പെടുത്തിയത് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്.
കൊല്ലപ്പെട്ട കനയ്യ ലാൽ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും സർക്കാർ അത് അവഗണിച്ചു. രാജസ്ഥാനിൽ ഭൂരിപക്ഷ സമുദായാംഗങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുകയാണ്. കൊലപാതകത്തിനു ശേഷം പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി അക്രമികൾ വിഡിയോ പ്രചരിപ്പിച്ചത് ഗൗരവമായ കാര്യമാണ്.
കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്. സംഘടിത മതവിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി പിണറായി സർക്കാർ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു. ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന്‍ ആൾക്കൂട്ട മർദനത്തിന് ഇരയായിട്ടും സിപിഎം പ്രതികരിക്കാതിരുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണ്. ഡിവൈഎഫ്ഐ പ്രവർത്തകനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ഉദയ്പുരിന് സമാനമായ രീതിയിലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.