സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ കെ.ടി.ജലീൽ നൽകിയ ഗൂഢാലോചന പരാതിയിയിൽ പി.സി. ജോർജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യംചെയ്യുക. കേസിൽ സ്വപ്ന സുരേഷും പി.സി. ജോർജുമാണ് പ്രതികൾ.
വ്യാഴാഴ്ച ചോദ്യംചെയ്യലിന് എത്താനായിരുന്നു പി.സി. ജോർജിനോട് ആദ്യം നിർദേശിച്ചിരുന്നത്. അന്നേദിവസം അസൗകര്യമുണ്ടെന്ന് പി.സി. ജോർജ് അറിയിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ഗൂഢാലോചനാക്കേസിൽ ചോദ്യംചെയ്യലിനായി സ്വപ്ന സുരേഷിന് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇ.ഡി.യും പോലീസും ഒരേദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെന്നായിരുന്നു സ്വപ്നയുടെ വിശദീകരണം.
സ്വപ്നയ്ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നേരത്തെ ഷാജ് കിരൺ, സരിത്ത് എന്നിവരെയും കേസിൽ ചോദ്യം ചെയ്തിരുന്നു.
രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയെ നാളെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ചെങ്കിലും മറ്റൊരു ദിവസം ഹാജാരകാമെന്ന് സ്വപ്ന അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് മറ്റൊരുദിവസം ഹാജരാകാമെന്ന് സ്വപ്ന സുരേഷ് ഇ.ഡി.യെ അറിയിച്ചത്.