കോവിഡ് സങ്കീർണമായതിനെ തുടര്‍ന്ന് ശ്രീഗംഗാറാം ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി റിപ്പോര്‍ട്ട്.
സോണിയയുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതായും നിരീക്ഷണത്തിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജൂണ്‍ രണ്ടിനാണ് സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 12ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസനാളത്തിലെ അണുബാധയ്ക്കുള്ള ചികിത്സയാണ് നടക്കുന്നതെന്നും പാര്‍ട്ടി അറിയിച്ചു.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിയില്‍ സോണിയയ്‌ക്കൊപ്പമുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യല്‍ നേരിടുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാത്രി മുതല്‍ ആശുപത്രിയില്‍ തുടരുകയാണ്.സോണിയാ ഗാന്ധി ചികിത്സയിലായതിനാൽ ഇന്ന് ഇ.ഡി ഓഫീസിൽ ഹാജരാവാൻ കഴിയില്ലെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ ആവശ്യം പരിഗണിച്ച് ചോദ്യംചെയ്യലിന് മൂന്ന് ദിവസത്തെ അവധി ഇ.ഡി അനുവദിച്ചു. ഇനി തിങ്കളാഴ്ച ഹാജരായാൽ മതി.
23-ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സോണിയയ്ക്കും ഇഡി നോട്ടിസ് നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ തുടർച്ചയായി 30 മണിക്കൂറിലേറെ രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കുറച്ചു ദിവസം കൂടി അദ്ദേഹത്തെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഇതിനിടെ സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധി സംഘത്തിന് തിങ്കളാഴ്ച രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ട്.