സര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിക്കാന്‍ മടി കാണിക്കാത്ത നടന്‍ ഹരീഷ് പേരടിയെ പുരോഗമന കലാസാഹിത്യ സംഘം വേദിയില്‍ അവസാന നിമിഷം ഒഴിവാക്കി. ഹരീഷ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കോഴിക്കോട് നടക്കുന്ന ഒരു പരിപാടിയില്‍ ഉദ്‌ഘാടകനായിരുന്നു ഹരീഷ്. തലേന്നു പോലും സമയം ഉറപ്പിക്കാനായി സംഘാടകര്‍ വിളിച്ചിരുന്നതായും രാവിലെ കോഴിക്കോട്ടേക്ക് പുറപ്പെട്ടപ്പോള്‍ വഴിമധ്യേയാണ് സംഘാടകരുടെ ഫോണ്‍ വന്നതെന്നും പരിപാടിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും സ്‌നേഹപൂര്‍വ്വം പറഞ്ഞുവെന്നു ഹരീഷ് പറയുന്നു. സര്‍ക്കാരിന്റെ വിമര്‍ശകനെ പു.ക.സ.വേദിയില്‍ ഉദ്‌ഘാടകനാക്കുന്നതിലെ എതിര്‍പ്പല്ലാതെ വേറെ കാരണമൊന്നും ഇല്ലെന്ന സൂചനയും ഹരീഷ് നല്‍കുന്നു. വേദിയിലും ഹരീഷ് വിമര്‍ശന സ്വഭാവമുള്ള കാര്യങ്ങള്‍ പറയുന്നത് പാരയായിത്തീരുമെന്ന സംശയവും സംഘാടകര്‍ക്കുണ്ടായി എന്നാണ് കരുതേണ്ടത്. “ദാമേട്ടാ സത്യങ്ങള്‍ വിളിച്ചുപറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം-” എന്ന് വളരെ ധ്വന്യാത്മകമായി ഹരീഷ് എഴുതുന്നു.
അതേസമയം പിണറായി വിജയനെയും സര്‍ക്കാരിനെയും പ്രകീര്‍ത്തിച്ചും ഹരീഷ് എത്രയോ തവണ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുകയും അതെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്‌തിട്ടുണ്ട്. സ്വന്തം പോസ്‌റ്റുകളിലൂടെ ഇടതുപക്ഷത്തോട് തനിക്കുള്ള ആഭിമുഖ്യം പല തവണ അദ്ദേഹം തുറന്നു പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോഴെല്ലാം ശക്തമായി വിമര്‍ശിച്ചിട്ടുമുണ്ട്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽനിന്ന് അനുവാദം ചോദിച്ച് പു.ക.സ.യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്നു രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളിൽ …നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്നു മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും..അതുകൊണ്ട് ഞാൻ മാറി നിന്നു …ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…’ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം’നാടകംപെരുംകൊല്ലൻ…