മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
കണ്ണൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊല്ലത്ത് കോൺഗ്രസ്, ആർവൈഎഫ് മാർച്ചിനു നേരെ ലാത്തിച്ചാർജുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധമാണ് നടന്നത്.
അതേസമയം, കണ്ണൂർ കളക്ടറേറ്റ് മാർച്ചിൽ അക്രമമുണ്ടായാൽ നടപടിയെടുക്കുമെന്ന് കാണിച്ച് പൊലീസ് കെപിസിസി പ്രസിഡൻറ് കെ സുധാകരന് നോട്ടീസ് നൽകിയിരുന്നു. കണ്ണൂർ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നൽകിയത്.പൊലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയാണ് സുധാകരന് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.
അക്രമം തടയാതിരുന്നാൽ മാർച്ചിൻറെ ഉദ്ഘാടകൻ എന്ന നിലയിൽ താങ്കൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നു.ഏതെങ്കിലും തരത്തിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിൻറെ പൂർണ ഉത്തരവാദിത്തം സുധാകരനാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.