കോൺഗ്രസിന് പിന്നാലെ നിയമസഭാംഗങ്ങളെ റിസോർട്ടുകളിലേക്ക് അയച്ച് രാജസ്ഥാനിലെ ബിജെപിയും. ജൂൺ 10ന് നടക്കുന്ന നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയുടെ നീക്കം.
ബിജെപിയുടെ 71 എംഎൽഎമാരിൽ 60-ലധികം പേരെയാണ് ജയ്പൂരിലെ ജംഡോളിയിലെ റിസോർട്ടായ ദേവി നികേതനിലേക്ക് മാറ്റിയത്.
മുൻ മുഖ്യമന്ത്രി വസുന്ധര രാജെ റിസോർട്ടിൽ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. സംസ്ഥാന ബിജെപി അധ്യക്ഷൻ സതീഷ് പൂന, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ, ഡെപ്യൂട്ടി ലോപി രാജേന്ദ്ര റാത്തോഡ് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ റിസോർട്ടിൽ തങ്ങുകയാണ്.
റിസോർട്ടിൽ തങ്ങുന്നത് നിയമസഭാംഗങ്ങൾക്കുള്ള ‘പരിശീലന ക്യാമ്പ് ‘ എന്നാണ് ബിജെപി വിശേഷിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസ് എംഎൽഎമാരെനേരത്തെ തന്നെ ഉദയ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
സംസ്ഥാനത്ത് നാല് രാജ്യസഭാ ഒഴിവുകളിലേക്ക് അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ച് സ്ഥാനാർത്ഥികളിൽ മൂന്ന് പേരും കോൺഗ്രസിൽ നിന്നുള്ളവരാണ്.
അതേസമയം ബിജെപി ഒരു സ്ഥാനാർത്ഥിയെ നിർത്തുകയും സ്വതന്ത്രമായി മത്സരിക്കുന്ന എസ്സൽ ഗ്രൂപ്പ് മേധാവി സുഭാഷ് ചന്ദ്രയെ പിന്തുണയ്ക്കുകയും ചെയ്തു.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് വേണ്ടത് 41 വോട്ടുകളാണ്. സംസ്ഥാനത്ത് 108 എം.എൽ.എമാരുള്ള കോൺഗ്രസിന്റെ രണ്ട് സ്ഥാനാർഥികളായ മുകുൾ വാസ്‌നിക്കിനെയും രൺദീപ് സുർജേവാലയെയും ജയിപ്പിക്കാനാകും.
എന്നാൽ, മൂന്നാം സ്ഥാനാർഥിയായ പ്രമോദ് തിവാരിയുടെ വിജയം ഉറപ്പാക്കാൻ 15 എംഎൽഎമാരുടെ കുറവുണ്ട്.
അതേസമയം, 71 എംഎൽഎമാരുള്ള ബിജെപിക്ക് സ്വതന്ത്ര സ്ഥാനാർത്ഥി സുഭാഷ് ചന്ദ്രയുടെ വിജയം ഉറപ്പാക്കാൻ 11 എംഎൽഎമാരുടെ പിന്തുണ കൂടി വേണം.
രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) സുഭാഷ് ചന്ദ്രയെ പിന്തുണയ്ക്കുമെന്ന് ഔദ്യോഗികകമായി അറിയിച്ചിട്ടുണ്ട്.