രാജസ്ഥാനിലെ ഭിൽവാരയിൽ 22കാരനായ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. ഇന്ന് രാവിലെ 6 മുതൽ 24 മണിക്കൂർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബിജെപി, ഹിന്ദു ജാഗരൺ മഞ്ച് എന്നിവർ ബന്ദിന് ആഹ്വാനം ചെയ്തു.
ഇന്നലെയാണ് 22 കാരനായ ആദർശ് തപാഡിയയെ പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ചിലർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഭിൽവാര തുടർച്ചയായി വർഗീയ സംഘർഷങ്ങൾ നേരിടുന്നുണ്ടെന്ന് വിഎച്ച്പിയുടെ ഗണേഷ് പ്രജാപത് പറഞ്ഞു.എല്ലാ പ്രതികളെയും പിടികൂടുന്നത് വരെ മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് പ്രദേശത്തെ വലതുപക്ഷ സംഘടനയുടെ നിലപാട്.
കഴിഞ്ഞ ദിവസങ്ങളിളും ഭിൽവാരയിൽ സംഘർഷമുണ്ടായിരുന്നു. സാംഗെനർ ടൗണിലെ രണ്ട് യുവാക്കള്‍ക്കുനേരെ അജ്ഞാതർ ആക്രമണം നടത്തുകയും ഇവരുടെ ബൈക്കുകൾ കത്തിക്കുകയും ചെയ്തിരുന്നു.