ഹിമാചൽ പ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പണ്ഡിറ്റ് സുഖ് റാം അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് മെയ് 7-ന് ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സുഖ് റാമിനെ പ്രവേശിപ്പിച്ചിരുന്നു.. മെയ് നാലിന് മണാലിയിൽ വെച്ച് സുഖ് റാമിന് മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ മാണ്ഡിയിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് എയിംസിൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ശനിയാഴ്ച വിമാനമാർഗം ഡൽഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നു .
1993 മുതൽ 1996 വരെ കമ്മ്യൂണിക്കേഷൻസ് (സ്വതന്ത്ര ചുമതല) സഹമന്ത്രിയായിരുന്നു സുഖ് റാം. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. അഞ്ച് തവണ നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്ന് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിച്ചു. 1996ൽ കമ്മ്യൂണിക്കേഷൻസ് മന്ത്രിയായിരിക്കെ അഴിമതിക്കേസിൽ 2011ൽ അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
മാണ്ഡിയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് സുഖ് റാമിന്റെ മകൻ അനിൽ ശർമ. സുഖ് റാമും 1963 മുതൽ 1984 വരെ മാണ്ഡി അസംബ്ലി സീറ്റിനെ പ്രതിനിധീകരിച്ചിരുന്നു . ഹിമാചൽ പ്രദേശിലെ മൃഗസംരക്ഷണ മന്ത്രിയായിരിക്കെ അദ്ദേഹം ജർമ്മനിയിൽ നിന്ന് പശുക്കളെ കൊണ്ടുവന്നു വളർത്തലിന് തുടക്കമിട്ടു , ഇത് സംസ്ഥാനത്തെ കർഷകരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിച്ചു.