രാജ്യദ്രോഹ നിയമം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുന്നത് വരെ മരവിപ്പിച്ചുകൂടെയെന്ന് സുപ്രീംകോടതി.രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ എത്ര നാളെടുക്കുമെന്ന് തീർച്ചപ്പെടുത്താനാവില്ല എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ചോദ്യം.
രാജ്യദ്രോഹക്കേസുകളിൽ നാളെ രാവിലെയോടെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവിൽ കേസ് നേരിടുന്നവർക്ക് സംരക്ഷണം നൽകുന്നതും ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
രാജ്യദ്രോഹ കുറ്റത്തിന് എതിരായ ഹർജികള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. രാജ്യത്തിൻറെ അഖണ്ഡതയും പരമാധികാരവും വിഷയമാണ്. അതിനാൽ സർക്കാരിന് ആലോചിച്ചു തീരുമാനിക്കണമെന്ന് സോളിസിറ്റർ ജനറൽ കോടതിയില്‍ പറഞ്ഞു.
രാജ്യദ്രോഹ കുറ്റം തല്ക്കാലം ചുമത്താതിരിക്കാനാവില്ലേ എന്ന് ചോദിച്ച കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്കിക്കൂടെ എന്നും ചോദിച്ചു. എന്നാൽ ഏതെങ്കിലും കുറ്റം ചുമത്താതിരിക്കാൻ കോടതി നിർദ്ദേശിച്ച ചരിത്രമില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്.
കേസ് നാളെ വീണ്ടും പരിഗണിക്കും.