വാഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരേ കേസ്. റേസ് നടത്തിയ സ്ഥലത്തിന്റെ ഉടമ, സംഘാടകർ എന്നിവർക്കെതിരെയും കേസെടുത്തിട്ടിട്ടുണ്ട്. കെഎസ്യു നൽകിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
ഓഫ് റോഡ് ട്രക്കിങ് നിരോധനം നിലനിൽക്കുന്ന ജില്ലയിൽ ഇതു ലംഘിച്ച് ട്രക്കിങ് നടത്തിയതിനാണ് പൊലീസ് കേസെടുത്തത്.
മൂന്നു ദിവസം മുൻപാണ് വാഗമണ്ണിൽ ജോജു ജോർജും നടൻ ബിനു പപ്പുവും പങ്കെടുത്ത ഓഫ് റോഡ് ജീപ്പ് റേസ് നടന്നത്. ജോജുവും സംഘവും വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു.ജോജുവിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്കാണ് കെഎസ്‌യു പരാതി നൽകിയത്. ഇതേത്തുടർന്ന് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു. വാഹനത്തിന്റെ രേഖകൾ സഹിതം ആർ.ടി.ഓയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജു ജോർജിനോട് നിർദേശിച്ചിരിക്കുന്നത്.
വാഗമൺ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്.റേസ്, പ്ലാന്റേഷൻ ലാൻഡ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.
ജോജുവിന്റെ നേതൃത്വത്തിൽ നടന്ന ഓഫ് റോഡ് മത്സരത്തിൽ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്നും പരാതിയിൽ പറയുന്നു.