തിരുവനന്തപുരം കാരക്കോണത്ത് ഒരുമാസം പഴക്കമുള്ള 800 കിലോ മീന്‍ പിടിച്ചെടുത്തു. മത്സ്യത്തില്‍ പുഴുവിനെ കണ്ട് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന. പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗം ജീവനക്കാരും സംയുക്തമായാണ് പരിശോധന നടത്തിയത്. തമിഴ്നാട്- കേരളം അതിർത്തി പ്രദേശമായ കൂനൻ പനയിലാണ് സംഭവം. രാസവസ്തു കലർത്തിയ മീനിന് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.
വീട്ടില്‍ വാങ്ങി കൊണ്ടുപോയ മത്സ്യത്തില്‍ നിന്നും പുഴുകള്‍ പുറത്തേക്ക് വരുന്നത് കണ്ടാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോള്‍ ഏകദേശം ഒരു മാസം പഴക്കമുള്ള മത്സ്യമാണെന്നും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്തിന് നോട്ടിസ് നല്‍കി. റോഡ് ഗതാഗതം തടസപ്പെടുത്തി മത്സ്യകച്ചവടം നടത്തുന്നതിനെതിരെയും നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.