സംഗീത സംവിധായകനും സന്തൂർ വിദഗ്ധനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ( 84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്
മുംബൈയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളുളള പണ്ഡിറ്റ് ശിവ്കുമാർ ശർമ കഴിഞ്ഞ ആറുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്.
ജമ്മു കശ്മീരിലെ, അധികമാർക്കും അറിയാതിരുന്ന നാടോടി സംഗീത ഉപകരണമായ സന്തൂറിനെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്കുമാർ ശർമയായിരുന്നു. ശർമയിലൂടെയാണ് സന്തൂർ,സിതാറിനും സരോദിനുമൊപ്പമെത്തിയത്.
1938 ജനുവരി 13-ന് ജമ്മുവിലാണ് ശിവ്കുമാർ ശർമയുടെ ജനനം. മികവാർന്ന പ്രകടനങ്ങളിലൂടെ സന്തൂറിനെ ഉയരങ്ങളിലെത്തിച്ച അദ്ദേഹം പിന്നീട് ബോളിവുഡ് ചിത്രങ്ങൾക്കായി ഗാനങ്ങളുമൊരുക്കി. ശാന്താറാമിന്റെ ഝനക് ഝനക് പായൽ ബജേ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയാണ് സിനിമയിലേക്കുള്ള കാൽവെപ്പ്.
1991 ൽ പത്മശ്രീ, 2001 ൽ പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. യുഎസിലെ സിറ്റി ഓഫ് ബാള്‍ട്ടിമോറില്‍ നിന്നും ഓണററി സിറ്റിസണ്‍ഷിപ്പ് (1985),കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (1986), ജമ്മു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗൗരവ് പുരസ്‌കാര്‍ തുടങ്ങിയ ബഹുമതികൾക്കും അർഹനായി.