ഷഹീൻ ബാഗിലെ കെട്ടിടം പൊളിക്കൽ നീക്കത്തിനെതിരെ സിപിഎം നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ല സുപ്രീംകോടതി എന്ന് കോടതി വിമര്‍ശിച്ചു.സിപിഎം എന്തിനാണ് ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു.
പൊളിക്കൽ കൊണ്ട് പ്രശ്നം ഉള്ളവരാണ് ഹർജി നൽകേണ്ടത്. ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലത്. ഷഹീൻ ബാഗിലെ താമസക്കാർ ഹർജി നൽകട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു.
തുടർന്ന് സിപിഎം ഹര്‍ജി പിന്‍വലിച്ചു.
പൊളിക്കല്‍ നീക്കത്തിന് രണ്ടാഴ്ചത്തെ സ്റ്റേ സിപിഎം അഭിഭാഷകൻ ആവശ്യപ്പെട്ടു. അതുവരെ പൊളിക്കൽ നടപടികൾ ഉണ്ടാകരുതെന്നാണ് കോടതി നിർദേശം. ഹർജി നാളെ ഹൈക്കോടതിയിൽ നല്കാനും കോടതി നിർദേശിച്ചു.
പൊളിക്കുന്നതിന് മുമ്പ് നിയമപ്രകാരം എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് കേന്ദ്രത്തോടും കോടതി ചോദിച്ചു.
ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി ദില്ലി കോർപ്പറേഷൻ ഇന്ന് എത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരായ സമര കേന്ദ്രമായിരുന്ന ഷഹീൻബാഗിലെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായാണ് കോർപ്പറേഷൻ അധികൃതർ എത്തിയത്. കനത്ത സുരക്ഷാ സന്നാഹവുമായി ദില്ലി പോലീസും നിലയുറപ്പിച്ചതോടെ ബുൾഡോസറുകൾ തടഞ്ഞ് പ്രദേശവാസികളും ആംആദ്മി കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.
പ്രതിഷേധം കനത്തതോടെ നടപടി തടസപ്പെട്ടു. അനധികൃതമായ കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന നിലപാടാണ് കോർപ്പറേഷൻ അധികൃതർ ഷഹീൻബാഗിലും ആവർത്തിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ പകപോക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.